ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽസമരക്കാർക്ക് നേരെ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറിയതിലും പിന്നാലെ നടന്ന സംഘർഷത്തിലും കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമപ്രവർത്തകന്റെയും കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിച്ച് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ. പഞ്ചാബും ഛത്തീസഗഡുമാണ് അമ്പതു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം ലഖിംപുർ ഖേരിയിലേക്കുള്ള യാത്രയിലാണ് നിലലിൽ ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാർ. 1919ലെ ജാലിയൻവാബാ ബാഗ് കൂട്ടക്കൊലയ്ക്ക് സമാനമായ സംഭമാണ് ഉത്തർപ്രദേശിൽ അരങ്ങേറിയതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് തങ്ങൾ അമ്പതു ലക്ഷം രൂപ വീതം നൽകുമെന്ന് ഇരു മുഖ്യമന്ത്രിമാരും വ്യക്തമാക്കി.

സംഘർഷത്തിൽ കൊല്ലപ്പെട്ട എട്ടുപേരിൽ നാലുപേർ കർഷകരാണ്. ഒരു ടിവി ചാനൽ റിപ്പോർട്ടറും കൊല്ലപ്പെട്ടു. ബിജെപി പ്രവർത്തകരും മരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നാൽപ്പത്തിയഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമാണ് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.