കോഴിക്കോട്: മൂന്നു ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത തുണിക്കട കത്തി നശിച്ചു. പറമ്പിൽ ബസാർ ബസ് സ്റ്റാൻഡിനു സമീപത്തെ മമ്മാസ് ആൻഡ് പപ്പാസ് തുണിക്കടയാണ് കത്തി നശിച്ചത്. വ്യാഴാഴ്ച പുലർച്ച 1.40നാണ് സംഭവം. പതിനാറ് മുറികളിലായുള്ള ഇരു നില കെട്ടിടത്തിൽ വിൽപനക്കായി സൂക്ഷിച്ച വിഷു ആഘോഷത്തിനുള്ള തുണിത്തരങ്ങൾ ഉൾപ്പെടെയാണ് കത്തി നശിച്ചത്.

കോണാട്ട് റംസീന മൻസിൽ നിജാസിന്റെ ഉടമസ്ഥതതയിലുള്ളതാണ് കെട്ടിടം . ബുധനാഴ്ച രാത്രി പന്ത്രണ്ടു മണി വരെ കടയിൽ ജോലിക്കാരുണ്ടായിരുന്നു. കടയടച്ച് പോയ ശേഷമാണ് സംഭവം ഉണ്ടായത്. അതുകൊണ്ട് തന്നെ സംഭവത്തിൽ അട്ടിമറിയുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഇരുനില കെട്ടിടത്തിന്റെ താഴെ നിലയിൽ പൊട്ടിത്തെറിച്ചുള്ള തീപിടിത്തം സമീപത്തെ കടയിലെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഒന്നര മണിയോടെ പിക്കപ് വാനിലെത്തിയ അജ്ഞാതരായ നാലു പേർ കന്നാസിൽ നിന്ന് എന്തോ ഒഴിക്കുന്നത് കാമറയിൽ പതിഞ്ഞിട്ടുണ്ട്. പത്തു മിനിറ്റിനു ശേഷമാണ് തീപിടിത്തം.

ഒരു കോടി രൂപക്ക് മുകളിൽ നഷ്ടം ഉണ്ടായതായി കടയുടമ പറയുന്നു. ചേവായൂർ. പൊലീസിൽ പരാതി നൽകി. വെള്ളിമാട്കുന്ന് ഫയർ യൂനിറ്റിൽ നിന്ന് സ്റ്റേഷൻ ഓഫിസർ ടി.പി. ബാബുരാജ്, അഡ്‌മിനിസ്‌ട്രേഷൻ ഓഫിസർ എ.അജയകുമാർ , അബ്ദുൽ ഫൈസി എന്നിവരുടെ നേതൃത്വത്തിൽ സജിത്ത് കുമാർ, അഹമ്മദ് റഹീഷ് , ഷൈബിൻ, സി.പി. വിനീഷ് ഹോംഗാർഡ് നാരായണൻ എന്നിവർ എത്തി തീയണക്കാൻ ശ്രമിച്ചു. അപകട സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ബീച്ച് യൂണിറ്റിൽ നിന്നും അബ്ദുൽ ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള ഫോഴ്‌സും നരിക്കുനി യൂനിറ്റിൽ നിന്നും രമേഷിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് തീ പൂർണമായും അണച്ചത്.