ന്യൂഡൽഹി: കടൽക്കൊല കേസിൽ ഇന്ത്യയിലെ എല്ലാ നടപടികളും അവസാനിപ്പിച്ച് സുപ്രീം കോടതി. ഇറ്റലി കെട്ടിവച്ച നഷ്ടപരിഹാരത്തുകയായ പത്ത് കോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യുന്നതിന് കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തി. ഇറ്റലിയിൽ നടക്കുന്ന വിചാരണ നടപടികളിൽ കേന്ദ്ര സർക്കാരും കേരള സർക്കാരും സഹകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

നഷ്ടപരിഹാരമായി ഇറ്റലി കൈമാറിയ പത്ത് കോടി ന്യായമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ തുക അടിയന്തരമായി കേരള ഹൈക്കോടതിക്ക് കൈമാറും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുക വിതരണം ചെയ്യുന്നതിന് ഹൈക്കോടതിയിലെ ഒരു ജഡ്ജിയെ ചുമതലപ്പെടുത്തണം. ഈ ജഡ്ജിയാണ് തുക എപ്പോൾ എങ്ങനെ കൈമാറണം എന്ന് തീരുമാനിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

2012 ഫെബ്രുവരി 15ന് രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചു കൊന്ന കേസിലെ നടപടികൾ ആണ് സുപ്രീം കോടതി അവസാനിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസിന്റെ നടപടികൾ അവസാനിപ്പിക്കുന്നതിനെ കേരളവും എതിർത്തില്ല. നാവികർക്കെതിരെ ഇറ്റലിയിൽ നടക്കുന്ന വിചാരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.

നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാല് കോടി രൂപ വീതവും സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക.

സുപ്രീം കോടതി ഉത്തരവോടെ കടൽക്കൊലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലും, ഡൽഹി പട്യാല ഹൗസ് കോടതിയിലും ഉണ്ടായിരുന്ന എല്ലാ കേസുകളുടെയും നടപടികൾ അവസാനിച്ചു.

2012 ഫെബ്രുവരി 15ന് മലയാളികളായ രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്നതാണ് കേസ്. കപ്പലിൽ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയൻ നാവികസേനാംഗങ്ങളായ സാൽവത്തറോറെ ജിറോണിൻ, മസിമിലാനോ ലത്തോർ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരുടെ വിചാരണ ഇറ്റലിയിൽ നടത്താനും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകാനും കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് രാജ്യാന്തര ട്രിബ്യൂണൽ വിധിച്ചത്.

കേസിലെ നടപടികൾ അവസാനിപ്പിക്കുന്നതിന് സുപ്രീം കോടതി നിർദേശിച്ച പ്രകാരം 10 കോടി രൂപ ഇറ്റലി കൈമാറിയതായി സോളിസിറ്റർ ജനറൽ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ തുക സുപ്രീം കോടതി രജിസ്ട്രിയുടെ യുകോ ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കേന്ദ്ര സർക്കാർ അറിയിച്ചു. ഈ സാഹചര്യത്തിൽ ക്രിമിനൽ കേസിലെ നടപടികൾ അവസാനിപ്പിക്കാൻ ഉത്തരവ് ഇറക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ഇറ്റലിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സൊഹൈൽ ദത്തയും ഇതേ ആവശ്യം സുപ്രീം കോടതിയിൽ ഉന്നയിച്ചതോടെയാണ് നടപടികൾക്ക് വിരാമമിടുന്നതായി സുപ്രീം കോടതി വ്യക്തമാക്കിയത്.

നേരത്തെ നൽകിയ 2.17 കോടിക്ക് പുറമെയാണ് 10 കോടി നഷ്ടപരിഹാരമായി ഇറ്റലി സർക്കാർ കൈമാറിയത്. രാജ്യാന്തര ട്രിബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇറ്റലി നഷ്ടപരിഹാരം നൽകുന്നത്. ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാലുകോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപ ലഭിക്കും.