ഷിംല: പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി അടക്കം അഞ്ച് കോൺഗ്രസ് എംഎ‍ൽഎമാരെ ഹിമാചൽ പ്രദേശ് നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഗവർണർ ബംഗാരു ദത്താത്രേയയെ തടഞ്ഞതിനും സഭയിൽ അപമര്യാദയായി പെരുമാറിയതിനുമാണ് സസ്പെൻഷൻ.

കോൺഗ്രസ് എംഎ‍ൽഎമാർ ദത്താത്രേയയുടെ വാഹനം തടഞ്ഞു. മുകേഷ് അഗ്‌നിഹോത്രിയെ കൂടാതെ കുല്ലു എംഎ‍ൽഎ സുന്ദർ സിങ് ഠാക്കൂർ, ഉന എംഎ‍ൽഎ സത്പാൽ സിങ് റൈസാദ, രേണുകാജി എംഎ‍ൽഎ വിനയ് കുമാർ, ഷില്ലൈ എംഎ‍ൽഎ ഹർഷവർധൻ ചൗഹാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

പാർലമെന്ററി കാര്യ മന്ത്രി സുരേഷ് ഭരദ്വാജാണ് എംഎ‍ൽഎമാർക്കെതിരെ നടപടി ആവശ്യപ്പെട്ടത്. കോൺഗ്രസ് എംഎ‍ൽഎമാർ ഭരണഘടനാമൂല്യങ്ങൾ കാറ്റിൽ പറത്തിയെന്ന് മന്ത്രി പറഞ്ഞു. ദത്താത്രേയയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ എംഎ‍ൽഎമാർ ആക്രമിച്ചെന്ന് ഭരണപക്ഷം ആരോപിച്ചു.