കാസർകോട്: ജൂവലറി നിക്ഷേപ തട്ടിപ്പിൽ എം സി കമറുദ്ദീൻ എംഎൽഎക്കെതിരെ ചേന്ദര പൊലീസ് അഞ്ച് വഞ്ചനാ കേസുകൾ കൂടി രജിസ്റ്റർ ചെയ്തതോടെ കമറുദ്ദീനെതിരായ വഞ്ചനാ കേസുകൾ പന്ത്രണ്ട് ആയി. എംസി കമറുദ്ദീൻ എംഎൽഎക്കും എംഡി പൂക്കോയ തങ്ങൾക്കുമെക്കെതിരായ വഞ്ചന കേസുകളുടെ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിനാണുള്ളത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ കേസുകൾ അന്വേഷിക്കുമെന്ന് കാസർകോട് എസ്‍പി ഡി ശിൽപ്പ പറഞ്ഞു. നിക്ഷേപകരെ വഞ്ചിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ വന്ന സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടതെന്നും കാസർകോട് എംപി പറഞ്ഞു.

സ്വർണ്ണക്കടക്ക് വേണ്ടി നിക്ഷേപകരിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിലാണ് എംസി ഖമറുദ്ദീൻ എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ജൂവലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ, ആരിഫ, സുഹറ എന്നിവരായിരുന്നു ആദ്യം പരാതിയുമായി രംഗത്ത് വിന്നിരുന്നത്. ഇവരുടെ പേരിൽ ചേന്ദര പൊലീസാണ് ഈ സംഭവത്തിൽ ആദ്യം കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെ വിവിധയിടങ്ങളിൽ പരാതികളുമായി മറ്റു നിക്ഷേപകരും എത്തുകയായിരുന്നു.

ഫാഷൻ ഗോൾഡ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ ജൂവലറി ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു എംസി ഖമറുദ്ദീൻ. കാസർകോഡ്, ചെറുവത്തൂർ, പയ്യന്നൂർ എന്നിവിടങ്ങളിലായി മൂന്ന് ബ്രാഞ്ചുകളാണ് ഈ ജൂവലറി ഗ്രൂപ്പിനുണ്ടായിരുന്നത്. കഴിഞ്ഞ ജനുവരിയോടെ തന്നെ മൂന്ന് ബ്രാഞ്ചുകളും അടച്ചു പൂട്ടിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് ലാഭവിഹിതം തിരികെ നൽകിയിരുന്നിമില്ല. പണം തിരികെ ചേദിക്കുമ്പോൾ എംഎൽഎയാണെന്ന അധികാരം ഉപയോഗിച്ചുള്ള ഭീഷണികളും തുടങ്ങി. ഇത്തരത്തിൽ ഒരു വർഷം പൂർത്തിയാകുമ്പോഴാണ് ഇപ്പോൾ പരാതിയുമായി നിക്ഷേപകർ രംഗത്തെത്തിയത്. നിക്ഷേപകർ നേരത്തെ തന്നെ ജില്ല പൊലീസ് മേധാവിക്ക് പരാതിയ നൽകിയിരുന്നെങ്കിലും അന്വേഷണം നടക്കുകയോ കേസെടുക്കാൻ ഉത്തരവിടുകയോ ചെയ്തിരുന്നില്ല. പിന്നീട് കൂടുതൽ പേർ പരാതികളുമായി വന്നതോടെയാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്.

എണ്ണൂറിലധികം നിക്ഷേപകരാണ് ഫാഷൻഗോൾഡിൽ പണം നിക്ഷേപിച്ചിരുന്നത്. ഇവരെല്ലാം ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. 78 ലക്ഷം രൂപ മുതൽ 1 ലക്ഷം രൂപയും 15 പവൻ സ്വർണ്ണവും വരെ നിക്ഷേപിച്ചവരുണ്ട്. ജൂവലറി പ്രവർത്തിച്ചിരുന്ന കാസർക്കോട്ടേയും പയ്യന്നൂരിലേയും ഭൂമിയും കെട്ടിടവും ബംഗളുരുവിലെ ആസ്തിയും ചെയർമാനും സംഘവും നേരത്തെ വിൽപന നടത്തിയിരുന്നു. ഇത് നിക്ഷേപകരെ അറിയിച്ചിരുന്നില്ല എന്നും ആക്ഷേപമുണ്ട്.

മഞ്ചേശ്വരം എംഎൽഎയായിരുന്ന മുസ്ലിം ലീഗിലെ പിബി അബ്ദുൽ റസാഖ് മരണപ്പെട്ടതോടെ 2019 ഒക്ടോബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മുസ്ലിം ലീഗിലെ തന്നെ എംസി ഖമറുദ്ദീൻ എംഎൽഎ ആയി നിയമസഭയിലെത്തുന്നത്. എംഎൽഎ ആയി ഒരു വർഷം പൂർത്തിയാകുന്നതിന് മുന്നെ അദ്ദേഹത്തിനെതിരെ ഉയരുന്ന വലിയ രണ്ടാമത്തെ അഴിമതിയാണ് ഈ സംഭവം. നേരത്തെ വിവാദമായ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടിൽ ആരോപിതനായ ട്രസ്റ്റ് ചെയർമാൻ കൂടിയായ മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ദീൻ, മാനേജിങ് ഡയറക്ടറായ ടി.കെ പൂക്കോയ തങ്ങൾ എന്നിവർക്കെതിരെയാണ് കേസടുത്തിരുന്നു. ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമി എം എൽഎയുടെ നേതൃത്വത്തിലുള്ള സ്വകാര്യ കോളേജ് തട്ടിയെടുത്തു എന്നായിരുന്ന പരാതി. സംഭവം വിവാദമായതോടെ ഭൂമി തിരികെ നൽകി പ്രശ്നം ഒത്തുതീർന്നിരുന്നെങ്കിലും സംഭവത്തിൽ വഖഫ് ബോർഡ് അന്വേഷണം നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് സ്വർണക്കടയ്ക്കുവേണ്ടി നിക്ഷേപകരിൽനിന്ന് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ പുതിയ കേസുണ്ടായിരിക്കുന്നത്.

എംഎൽഎ സ്ഥാനത്ത് ഒരു വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീനെതിരെ രണ്ടാമത്തെ വലിയ അഴിമതി ആരോപണങ്ങളുമായി തട്ടിപ്പിനിരയായവർ രംഗത്ത് വന്നത് മുസ്ലിംലീഗിന് തലവേദനയായിരിക്കുകയാണ്. നേരത്തെ തൃക്കരിപ്പൂരിലെ വിവാദമായ ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമി എം എൽഎയുടെ നേതൃത്വത്തിലുള്ള സ്വകാര്യ കോളേജ് തട്ടിയെടുത്ത സംഭവത്തിലും അന്വേഷണം നടക്കുന്നതിന് പിന്നാലെയാണ് പുതിയ കേസുണ്ടായിരിക്കുന്നത്. ഭൂമിതട്ടിപ്പ് വിവാദമായതോടെ എംഎൽഎയും കൂട്ടരും ഈ ഭൂമി തിരികെ നൽകിയെങ്കിലും സംഭവത്തിൽ വഖഫ് ബോർഡിന്റെ അന്വേഷണം നടക്കുന്നുണ്ട്.