ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ മിന്നൽ പ്രളയം. കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് പേർ മരിക്കുകയും 30 പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

കനത്തമഴയെ തുടർന്ന് അണക്കെട്ട് നിറഞ്ഞ് വെള്ളം പുറത്തേയ്ക്ക് ഒഴുകിയതിനെ തുടർന്നാണ് കടപ്പ ജില്ലയിൽ വെള്ളപ്പൊക്കം ഉണ്ടായത്. ചെയ്യൂരു നദി കരകവിഞ്ഞൊഴുകിയതാണ് ദുരിതം വിതച്ചത്. നന്ദല്ലൂരിലെ സ്വാമി ആനന്ദ ക്ഷേത്രം വെള്ളത്തിന്റെ അടിയിലായി.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ആന്ധ്രാപ്രദേശിൽ ശക്തമായ മഴ തുടരുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുമല, കടപ്പ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം അനുഭവപ്പെട്ടത്. തിരുമലയിൽ നൂറ് കണക്കിന് ഭക്തരാണ് കുടുങ്ങിക്കിടക്കുന്നത്. മരങ്ങൾ കടപുഴകി വീണും മറ്റും വൻനാശനഷ്ടമാണ് തിരുമലയിൽ റിപ്പോർട്ട് ചെയ്തത്.