ഹൈദരാബാദ്: തെലങ്കാനയിൽ അതിശക്തമായ മഴയെ തുടർന്ന് രൂപപ്പെട്ട മിന്നൽ പ്രളയത്തിൽ നവവധു ഉൾപ്പെടെ ഏഴുപേർ മരിച്ചു.വിവാഹ വിരുന്നിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വധുവും വരനും ഉൾപ്പെടെ ആറുപേർ സഞ്ചരിച്ചിരുന്ന കാർ ഒഴുക്കിൽപ്പെട്ടു. വധു ഉൾപ്പെടെ മൂന്ന് പേർ ഒഴുകിപ്പോയി. ഇതിൽ ഒരു കുട്ടിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. വധുവിന്റെ ബന്ധുവായ കുട്ടിയെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ തുടരുകയാണ്.

സംസ്ഥാനത്ത് കനത്തമഴ വിവിധ ജില്ലകളിൽ വെള്ളപ്പൊക്കം സൃഷ്ടിച്ചിരിക്കുകയാണ്. വാറങ്കലിൽ അഴുക്കുചാലിൽ സോഫ്റ്റ് വെയർ എൻജിനീയറുടെ മൃതദേഹം കണ്ടെത്തി. ലാപ് ടോപും കണ്ടെടുത്തു. ശങ്കർപ്പള്ളിയിൽ 70വയസുകാരൻ സഞ്ചരിച്ചിരുന്ന കാർ ഒഴുകിപ്പോയി. ആദിലാബാദിൽ 30 വയസുകാരനായ തൊഴിലാളിയും ഒഴുകിപ്പോയതായാണ് റിപ്പോർട്ടുകൾ.

സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന രണ്ടു യുവതികളും അപകടത്തിൽപ്പെട്ടു. ഇവർ ഒഴുകിപ്പോയതായാണ് റിപ്പോർട്ടുകൾ. രംഗ റെഡ്ഡി, സിദ്ധിപ്പെട്ട് തുടങ്ങി വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക കെടുതി രൂക്ഷമാണ്.