കൊച്ചി: സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ഉടനൊന്നും ജയിൽ മോചിതരാകില്ലെന്ന് ഉറപ്പ്. അപ്പീലുകൾ തള്ളിയാൽ ജീവിതാവസാനം വരെ അഴിക്കുള്ളിൽ കിടക്കേണ്ടി വരും. അതായത് ഫാദറിന്റെ ലിംഗാഗ്രത്തിലെ കാൻസറിന് ഇനി ജയിലിനുള്ളിലാകും ചികിൽസ.

ഇരുവരും അപ്പീൽ നൽകിയാലും ദീർഘനാൾ ജയിലിൽ കിടക്കേണ്ടിവരും. സിബിഐ. പ്രത്യേക കോടതി ശിക്ഷാവിധിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചാലും ശിക്ഷ സസ്‌പെൻഡ് ചെയ്യാനാകില്ലെന്നതാണ് ഇതിന് കാരണം. ഐ.പി.സി. സെക്ഷൻ 302 പ്രകാരം ജീവപര്യന്തം തടവിന് ശിക്ഷിച്ചാൽ അപ്പീൽ നൽകിയാലും ശിക്ഷ സസ്‌പെൻഡ് ചെയ്യില്ല. ഈ സാഹചര്യത്തിൽ കോട്ടൂരാനും സെഫിയും തിരുവനന്തപുരത്തെ ജയിലുകളിൽ ദീർഘകാലം കിടക്കേണ്ടി വരും. അതുകൊണ്ട് തന്നെ മരുന്നും പ്രാർത്ഥനകളും എല്ലാം ഇനി ഇവർക്ക് അഴിക്കുള്ളിലാകും.

അപൂർവങ്ങളിൽ അപൂർവമായി മാത്രമാണ് ജീവപര്യന്തം ശിക്ഷ സസ്‌പെൻഡ് ചെയ്യും. മാരകരോഗം ബാധിച്ച് മരിക്കുന്ന സാഹചര്യം ഉണ്ടെങ്കിലേ ശിക്ഷ സസ്‌പെൻഡ് ചെയ്യുന്നതിലേക്ക് അപ്പീൽ കോടതികൾ നീങ്ങുകയുള്ളൂ. എന്നാൽ, മറ്റു കേസുകളിൽ സി.ആർ.പി.സി. സെക്ഷൻ 389 പ്രകാരം അപ്പീലിൽ തീരുമാനമാകുംവരെ ശിക്ഷ സസ്‌പെൻഡ് ചെയ്യാറുണ്ട്. ഐ.പി.സി. സെക്ഷൻ 304 പ്രകാരമാണ് ശിക്ഷവിധിക്കുന്നതെങ്കിലും ശിക്ഷ സസ്‌പെൻഡ് ചെയ്യാൻ ഹൈക്കോടതിക്ക് അധികാരമുണ്ട്. അതുകൊണ്ട് തന്നെ അപ്പീലിൽ തീരുമാനം വരും വരെ കോട്ടൂരാനും സെഫിക്കും ജയിലിൽ കിടക്കേണ്ടി വരും.

തൃശ്ശൂരിൽ ഫ്‌ളാറ്റിലെ സുരക്ഷാജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാം ആരോഗ്യപ്രശ്‌നങ്ങൾ ഉന്നയിച്ച് ഹൈക്കോടതിയെയടക്കം സമീപിച്ചെങ്കിലും ശിക്ഷയിൽ ഇളവുനൽകിയിരുന്നില്ല. കൊലപാതകക്കേസുകളിലെ അപ്പീൽ ഹൈക്കോടതി പരിഗണിക്കാൻപോലും നിലവിൽ വർഷങ്ങളെടുക്കും. ഡിവിഷൻ ബെഞ്ചാണ് കൊലക്കേസിലെ അപ്പീൽ പരിഗണിക്കുക. പ്രത്യേക പരിഗണനൽകി അപ്പീലുകൾ പരിഗണിക്കരുതെന്ന വിധിയും നിലവിലുണ്ട്. അതുകൊണ്ട് തന്നെ വർഷങ്ങൾ കഴിഞ്ഞാലേ അപ്പീൽ പോലും കോടതിക്ക് മുമ്പിൽ എത്താൻ സാധ്യതയുള്ളൂ.

ലൈംഗികതയും കൊലപാതകവുമാണ് അഭയ കേസിന്റെ ആകെത്തുകയെന്നാണ് സിബിഐ. ഉദ്യോഗസ്ഥനായ നന്ദകുമാർ നായർ വിചാരണവേളയിൽ കോടതിയിൽ നൽകിയ മൊഴി. പ്രതികൾ തമ്മിലുള്ള രഹസ്യബന്ധം അഭയ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായതെന്നും സിബിഐ. കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെയാണ് അഭയക്കേസിൽ സിബിഐ. പ്രതികളാണെന്ന് കണ്ടെത്തിയത്. ഫാ. ജോസ് പൂതൃക്കയിലിനെ പിന്നീട് വിചാരണ കൂടാതെ കോടതി വെറുതെവിട്ടു. നൈറ്റ് വാച്ച്മാനായിരുന്ന ചെല്ലമ്മ ദാസിന്റെ മൊഴിയിൽ തീയതി രേഖപ്പെടുത്താതിരുന്നതാണ് ഫാ. ജോസ് പൂതൃക്കയിലിനെ വെറുതെവിടാനിടയായ കാരണം. എന്നാൽ ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും കേസിൽ വിചാരണ നേരിട്ടു.

കോട്ടയം ബി.സി.എം. കോളേജിലെ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു സിസ്റ്റർ അഭയ. 1992 മാർച്ച് 27-ന് പുലർച്ചെ പഠിക്കാനായി എഴുന്നേറ്റ അഭയ വെള്ളം കുടിക്കാനായാണ് ഹോസ്റ്റലിലെ അടുക്കളയിലേക്ക് പോയത്. ഇവിടെവെച്ച് അഭയയെ കോടാലി കൊണ്ട് തലയ്ക്കടിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. മൂന്നുതവണ തലയ്ക്ക് അടിയേറ്റ അഭയ ബോധരഹിതയായി നിലത്തുവീണു. കൊല്ലപ്പെട്ടെന്ന് കരുതി പ്രതികൾ പിന്നീട് അഭയയെ കോൺവെന്റ് വളപ്പിലെ കിണറ്റിൽ തള്ളുകയായിരുന്നു. രാവിലെ മുതൽ അഭയയെ കാണാതായതോടെ ഹോസ്റ്റൽ അന്തേവാസികൾ തിരച്ചിൽ തുടങ്ങി. ഇതിനിടെ ഒരു ചെരിപ്പ് ഹോസ്റ്റൽ അടുക്കളയിലെ റഫ്രിജറേറ്ററിന് സമീപത്തുനിന്ന് കണ്ടെത്തി. രാവിലെ 10 മണിയോടെയാണ് കോൺവെന്റിലെ കിണറ്റിൽ അഭയയുടെ മൃതദേഹം കണ്ടെത്തിയത്.

അഭയ കേസിൽ 2008-ലാണ് മൂന്ന് പ്രതികളെയും സിബിഐ. സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ നാർകോ അനാലിസിസ്, ബ്രെയിൻ മാപ്പിങ് തുടങ്ങിയ അതിനൂതന പരിശോധനകൾക്കും വിധേയമാക്കിയിരുന്നു. ഒന്നാം പ്രതിയായ ഫാ. തോമസ് എം. കോട്ടൂർ നേരത്തെ കോട്ടയം ബി.സി.എം. കോളേജിൽ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു. പിന്നീട് അമേരിക്കയിലേക്ക് പോയി. കോട്ടയം അതിരൂപത ചാൻസലറായിരിക്കെയാണ് തോമസ് കോട്ടൂരിനെ സിബിഐ. അറസ്റ്റ് ചെയ്തത്.

കൊലപാതകത്തിൽ പങ്കാളിയാണെന്ന് സിബിഐ. കണ്ടെത്തുകയും പിന്നീട് കോടതി വിചാരണ കൂടാതെ വെറുതെവിടുകയും ചെയ്ത ഫാ. ജോസ് പൂതൃക്കയിൽ അറസ്റ്റിലാകുമ്പോൾ രാജപുരം സെന്റ് പയസ് കോളേജിലെ പ്രിൻസിപ്പലായിരുന്നു.