വത്തിക്കാൻ: ഫ്രഞ്ച് കത്തോലിക്ക സഭയിലെ ഒരു വിഭാഗം കന്യാസ്ത്രീകൾ ക്രൂശിതരൂപം ഉപയോഗിച്ചു വരെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഏകദേശം 3,30,000 കുട്ടികളെയാണ് ഇവർ പീഡിപ്പിച്ചതെന്നാണ് ''നിശബ്ദതയുടെ മുഖപടം'' കൊണ്ട് മറയ്ക്കപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഒരു സ്വന്തന്ത്ര കമ്മീഷൻ രണ്ടുവർഷത്തോളം നടത്തിയ അന്വേഷണങ്ങളുടെ 2,500 പേജ് വരുന്ന റിപ്പോർട്ടാണ് ഇന്നലെ പുറത്തുവിട്ടത്.

പീഡനത്തിനിരയായ മേരി എന്ന പെൺകുട്ടി പറഞ്ഞത് അവർക്ക് 11 വയസ്സുള്ളപ്പോഴാണ് ആദ്യമായി പീഡനത്തിനിരയായത് എന്നാണ്. വീട്ടിൽ ഇക്കാര്യം പറഞ്ഞെങ്കിലും ഒരു കന്യാസ്ത്രീ ഈ വിധം പെരുമാറുമെന്ന് വിശ്വസിക്കാൻ വീട്ടുകാർ തയ്യാറായില്ലെന്നും അവർ പറയുന്നു. ഒരുവർഷത്തോളം ഈ പീഡനം തുടർന്നതായും മേരി പറഞ്ഞു. ധാരാളം പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇരകളായവരിൽ 80 ശതമാനവും 10 നും 13 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പുരോഹിതന്മാർ മാത്രമല്ല, കന്യാസ്ത്രീകളും പീഡന വിഷയത്തിൽ ഒട്ടും പുറകിലല്ലെന്നും റിപ്പോർട്ട് പറയുന്നു.

ക്രൂശിതന്റെ രൂപം ഉപയോഗിച്ചായിരുന്നു കന്യാസ്ത്രീകൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്തിരുന്നതും ആൺകുട്ടികളെ തങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചിരുന്നതും എന്നും റിപ്പോർട്ടിൽ പറയുന്നു. ഇരകൾ അനുഭവിച്ച വേദനകൾക്ക് ഖേദം രേഖപ്പെടുത്തിയ പോപ്പ് ഫ്രാൻസിസ്, അനുഭവിച്ച ക്രൂരതകൾ തുറന്നു പറയാൻ ഇരകൾ കാണിച്ച ധൈര്യത്തെ പ്രശംസിക്കുകയും ചെയ്തു. 1950 നും 2020 നും ഇടയിലായി 3,30,000 കുട്ടികളാണ് ഫ്രഞ്ച് കത്തോലിക്കസഭയിൽ പീഡനത്തിനിരയായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

1993-ൽ കേവലം 13 വയസ്സുള്ളപ്പോൾ ഒരു പുരോഹിതനാൽ പീഡിപ്പിക്കപ്പെട്ട ഒലിവിയർ സാവിഗ്‌നാക്, പീഡിപ്പിക്കപ്പെട്ടവരുടെ പ്രതിനിധിയായി ധാരാളം വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. താൻ വളരെ നല്ല ഒരു വ്യക്തിയാണെന്ന് കരുതി ബഹുമാനിച്ച ഒരു പുരോഹിതൻ തന്നെയാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് ഇയാൾ പറയുന്നു. വർഷങ്ങളോളം ഈ പീഡനം തുടർന്നതായും അത് തന്നെ മാനസികമായി ഏറെ തളർത്തിയതായും ഇയാൾ പറയ്ഹുന്നു. ഇത്രയധികം കുട്ടികൾ പുരോഹിതന്മാരാലും കന്യാസ്ത്രീകളാലും പീഡിപ്പിക്കപ്പെട്ടു എന്നത് സഭയുടെ മൂല്യച്യുതിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് അയാൾ റോയിറ്റേഴ്സിനോട് പറഞ്ഞു.

ഇരകളുടെ ഭാഷ്യങ്ങൾക്കൊപ്പം ശാസ്ത്രീയ വിശകലനങ്ങളുടെ ഫലങ്ങളും അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതെന്ന് അന്വേഷണ കമ്മീഷൻ പ്രസിഡണ്ട് ജീൻ-മാർക്ക് സോവെ പറഞ്ഞു. പീഡനത്തിനിരയായ 3,30,000 കുട്ടികളിൽ 2,16,000 പേർ പീഡിപ്പിക്കപ്പെട്ടത് പുരോഹിതന്മാരാലും കന്യാസ്ത്രീകളാലുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബാക്കിയുള്ളവർക്ക് പീഡനമേറ്റത് പള്ളികളിലുംഅനുബന്ധ ആരാധനാലയങ്ങളിലും മറ്റു തസ്തികൾ വഹിക്കുന്നവരിൽ നിന്നാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

പീഡിപ്പിക്കപ്പെട്ട കുട്ടികളിൽ 86 ശതമാനത്തോളം ആൺകുട്ടികളാണ്. ഇവരിൽ ഭൂരിഭാഗവും കത്തോലിക്ക സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും പഠിക്കുമ്പോഴാണ് പീഡനത്തിന് ഇരയായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇവരിൽ പലരും പതിറ്റാണ്ടുകളോളം പീഡനവിവരം രഹസ്യമാക്കി സൂക്ഷിച്ചു. ഇതോടൊപ്പം 3,000 ബാലപീഡകരുടെ പേരും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിൽ മൂന്നിൽ രണ്ടു പേരും പുരോഹിതന്മാരാണ്. വളരെ വ്യ്ഹാപകമായ രീതിയിൽ തന്നെയായിരുന്നു ഫ്രഞ്ച് കത്തോലിക്ക സഭയിൽ ബാലപീഡനം നടന്നിരുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിശബ്ദതയുടെ മുഖപടം എന്ന് ഓമനപേരിട്ട് വിളിച്ച ഒരു പ്രതിഭാസമായിരുന്നു പതിറ്റാണ്ടുകളോളം ഈ വിവരം പുറത്തുവരാതെ സൂക്ഷിച്ചത്.

നിയമജ്ഞർ, ഡോക്ടർമാർ, ചരിത്രകാരന്മാർ, സാമൂഹ്യ ശാസ്ത്രജ്ഞർ, ദൈവശാസ്ത്രജ്ഞർ എന്നിവരടങ്ങിയ 22 അംഗ കമ്മീഷൻ രണ്ടരവർഷത്തെ അന്വേഷണത്തിനും വിശകലനങ്ങൾക്കും ഒടുവിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 1950 മുതൽക്കുള്ള പള്ളി രേഖകൾ, കോടതി, പൊലീസ്, മാധ്യമങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള രേഖകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി കമ്മീഷൻ വിശദമായി പരിശോധിച്ചിരുന്നു. രണ്ടായിരാമാണ്ടിന്റെ ആരംഭം വരെ ഫ്രാൻസിലെ കത്തോലിക്ക പള്ളി വളരെ ക്രൂരമായ സമീപനമായിരുന്നു ഇരകളോട് സ്വീകരിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ഇതിൽ ഇനിയും പ്രോസിക്യുഷൻ സാധ്യമാകുന്ന 22 കേസുകൾ പ്രോസിക്യുട്ടേഴ്സിന് അയച്ചിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു. എന്നാൽ, കാലപ്പഴക്കം കൊണ്ട് വിചാരണയ്ക്കെടുക്കാൻ കഴിയാത്ത 40 കേസുകളിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന പ്രതികളുടെ മേൽ നടപടിയെടുക്കാൻ സഭയ്ക്ക് അയച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ഭാവിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഒഴിവാക്കുന്നതിനുള്ള 45 നിർദ്ദേശങ്ങളും കമ്മീഷൻ മുന്നോട്ടുവെച്ചിട്ടുണ്ട്. ബെർനാർഡ് പ്രെയ്നാറ്റ് എന്ന പുരോഹിതനെ കഴിഞ്ഞവർഷം ബാലപീഡന കുറ്റത്തിന് കോടതി അഞ്ചുവർഷത്തെ ശിക്ഷക്ക് വിധിച്ചതിന് പിന്നാലെയാണ് ഈ റിപ്പോർട്ടും പുറത്തുവരുന്നത്. 75-ൽ അധികം ആൺകുട്ടികളേയായിരുന്നു ഈ പുരോഹിതൻ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.