തിരുവനന്തപുരം: യു.എ.ഇ എംബസിയുടെ മറവിൽ മുൻ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ. ബാലന്റെ മകന്റെ ഭാര്യയിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമമെന്ന് പരാതി. പെർമിറ്റ് അനുമതിയുടെ പേരിലാണ് തട്ടിപ്പിന് ശ്രമിച്ചതെന്ന് ബാലന്റെ മരുമകൾ നമിത വേണുഗോപാൽ പറഞ്ഞു. കുടുംബത്തിന്റെ പരാതിയിൽ പാലക്കാട് സൈബർ സെൽ കേസെടുത്തു.

തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനാണ് യു.എ.ഇയിലുണ്ടായിരുന്ന നമിത കേരളത്തിലെത്തിയത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് മടങ്ങിപ്പോകാൻ കഴിഞ്ഞില്ല. നമിതയുടെ വിസാകാലാവധി കഴിയുന്നതോടെ വിസ പുതുക്കാനുള്ള വഴികൾ തേടി. ഓൺലൈനിൽ പരതിയപ്പോൾ ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ എംബസിയുടെ ചിത്രമുള്ള വെബ്‌സൈറ്റ് വിലാസം ലഭിച്ചു. admin@uaeembassy.in എന്ന ഇ-മെയിൽ ഐഡിയാണ് ലഭിച്ചത്. ഒറ്റനോട്ടത്തിൽ സംശയം തോന്നാത്തതിനാൽ കാര്യം ആവശ്യപ്പെട്ട് ഇ മെയിൽ അയച്ചു.

വിസ പുതുക്കുന്നതിന് എന്തൊക്കെ നടപടികളാണ് പൂർത്തിയാക്കേണ്ടതെന്ന് അറിയുന്നതിനായി നമിത ഈ മെയിൽ ഐഡിയിലേക്ക് വെള്ളിയാഴ്ച സന്ദേശം അറിയിച്ചു. ശനിയാഴ്ച രാവിലെയോടെ ഇ-മെയിൽ ഐഡിയിൽ നിന്ന് സന്ദേശമെത്തി. തങ്ങളുടെ ഏജന്റിനെ വാട്‌സ്ആപ് വഴി ബന്ധപ്പെടാനായിരുന്നു നിർദ്ദേശം.

ഏജന്റിന്റെ നമ്പറും മെയിലിനൊപ്പമുണ്ടായിരുന്നു. തുടർന്ന് ഏജന്റിനെ ബന്ധപ്പെട്ടപ്പോൾ മുകളിൽ പറഞ്ഞിരുന്ന അതേ മെയിൽ പാസ്‌പോർട്ട്, വിസ, ഇമിറേറ്റ് ഐഡി ഫോട്ടോ, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവ അയക്കാനായിരുന്നു നിർദ്ദേശം. ഇവ അയച്ചതും തൊട്ടുപിറകെ വീരുകുമാർ എന്നയാളുടെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് 16,100 രൂപ നിക്ഷേപിക്കാനായിരുന്നു നിർദ്ദേശം.

എന്നാൽ തുടർന്നുള്ള ഇ മെയിലുകളിൽ സംശയം തോന്നിയതോടെ വിശദപരിശോധന നടത്തിയപ്പോഴാണു തട്ടിപ്പു മനസ്സിലായത്. ഉടൻ കേരള പൊലീസ് സൈബർ സെല്ലിൽ പരാതി നൽകി. അന്വേഷണം തുടങ്ങിയതായി അറിയിപ്പു ലഭിച്ചെന്നും നമിത പറഞ്ഞു. ഈ വെബ്‌സൈറ്റ് വഴി ഒട്ടേറെപ്പേർക്കു പണം നഷ്ടമായിട്ടുണ്ടെന്ന് അറിയുന്നതായി നമിത പറഞ്ഞു. അതുകൊണ്ടാണ് പരാതിപ്പെടാൻ തീരുമാനിച്‌തെന്നും നമിത അറിയിച്ചു.