കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കത്തോലിക്കാ സഭയുടെ വക്താവ് ചമഞ്ഞ് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന വ്യക്തി അറസ്റ്റിൽ. തിരുവല്ല പെരുന്തുരുത്തി കാവുംഭാഗം പഴയചിറ വീട്ടിൽ ബിനു പി.ചാക്കോ ആണ് അറസ്റ്റിലായിരിക്കുന്നത്. നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയായ ഇയാൾ മുൻപും അറസ്റ്റിലായിട്ടുണ്ട്.

ഇടുക്കി സ്വദേശിനിയിൽ നിന്നാണ് ബാങ്ക് ജോലി വാഗ്ദാനം മൂന്നര ലക്ഷം രൂപ തട്ടിയെടുത്തത്. എറണാകുളത്ത് ജോലി ചെയ്യുന്ന ഇവരിൽ നിന്ന് പണം തട്ടിയെടുത്തുവെന്ന് കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം പൊലീസിൽ പരാതി ലഭിച്ചത്. പൊലീസിന്റെ അന്വേഷണത്തിൽ ഇയാൾ സമാനമായി നിരവധി പേരിൽ നിന്നും പണം തട്ടിയതായി കണ്ടെത്തി. ഇന്ന് അറസ്റ്റിലായ ബിനു പി ചാക്കോയെ കോടതിയിൽ ഹാജരാക്കി. ഇയാളെ കുറിച്ച് സമാനമായ പരാതികൾ പാലാരിവട്ടം സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

കത്തോലിക്കാ സഭയുടെ വിവിധ ആശുപത്രികളിൽ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കോട്ടയം വെസ്റ്റ് പൊലീസ് അടുത്തകാലത്ത് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. റെയിൽവേയിലും സർക്കാർ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. കോട്ടയത്ത് ഫ്‌ളാറ്റിൽ തട്ടിപ്പ് കേസിൽ മുൻപും ഇയാൾ അറസ്റ്റിലായിട്ടുണ്ട്.

'ഇന്ത്യൻ കാത്തലിക് ഫോറം' എന്ന സംഘടന പേരിൽ കത്തോലിക്കാ സഭയുടെ വക്താവ് ചമഞ്ഞാണ് ഇയാൾ ചാനൽ ചർച്ചകളിൽ എത്തിയിരുന്നത് അതിരൂപത ഭൂമി കേസിൽ കർദിനാൾ ആലഞ്ചേരിയേയും കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെയും ന്യായീകരിച്ച് ചാനൽ ചർച്ചകളിൽ പതിവ് സാന്നിധ്യമായിരുന്നു ബിനു പി ചാക്കോ.