തിരുവനന്തപുരം: കോർപറേഷനിലെ നികുതി തട്ടിപ്പിൽ ഒരാൾ കൂടി അറസ്റ്റിൽ. നേമം സോണൽ ഓഫിസിലെ കാഷ്യർ എസ്.സുനിതയാണ് അറസ്റ്റിലായത്. ശ്രീകാര്യം സോണൽ ഓഫിസിലെ അറ്റൻഡന്റ് ബിജുവിനെ കഴിഞ്ഞ ദിവസം ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് എസ്.സുനിത അറസ്റ്റിലാകുന്നത്.

നേമം പൊലീസ് നടത്തിയ അന്വേഷണത്തിൽ നേമം സോണൽ ഓഫിസിൽ മാത്രം 26,74,333 രൂപയുടെ തട്ടിപ്പ് നടന്നതായാണ് സ്ഥിരീകരിച്ചത്. നികുതിയായും അല്ലാതെയും സോണൽ ഓഫിസുകളിൽ ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കോർപ്പറേഷൻ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം.ഇങ്ങനെ കൊണ്ടുപോയ തുക ബാങ്കിൽ ഇടാതെ ഉദ്യോഗസ്ഥർ തട്ടിയെടുത്തെന്നാണ് കണ്ടെത്തൽ.

കോർപറേഷനിലെ 3 സോണൽ ഓഫിസുകളിലായി നടന്ന നികുതിവെട്ടിപ്പിൽ നേമം, ശ്രീകാര്യം, ആറ്റിപ്ര എന്നീ സ്റ്റേഷനുകളിലാണ് അന്വേഷണം നടക്കുന്നത്. 2020 ജനുവരി 24 മുതൽ 2021 ജൂലൈ 14 വരെയുള്ള ഒന്നര വർഷത്തെ ഇടപാടുകളാണ് പൊലീസ് പരിശോധിച്ചത്. ഇതിൽ നേമം ഓഫിസിൽ 25 ദിവസങ്ങളിൽ ബാങ്കിൽ പണം അടച്ചിട്ടില്ല.

പകരം ബാങ്കിന്റെ സീലില്ലാത്ത കൗണ്ടർഫോയിലാണ് പണം അടച്ചെന്ന പേരിൽ ഓഫിസിൽ തിരികെയെത്തിച്ച് സൂക്ഷിച്ചിരിക്കുന്നത്.പണത്തിൽ നേരിട്ട് ഉത്തരവാദിത്തമുള്ള കാഷ്യർ സുനിതയുടെ പങ്ക് തട്ടിപ്പിൽ വ്യക്തമായെങ്കിലും അറസ്റ്റ് പൊലീസ് വൈകിപ്പിക്കുകയായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. തട്ടിപ്പിൽ കൂടുതൽ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പങ്കുണ്ടെന്നാണ് വിലയിരുത്തലെങ്കിലും നിലവിൽ ബിജുവിന്റെയും സുനിതയുടെയും അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.