കൊച്ചി: ഗെയിൽ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ അതിൽ നിറയുന്നത് കേരളത്തിന്റെ നിശ്ചയദാർഡ്യം. വ്യവസായ, ഗാർഹിക ആവശ്യങ്ങൾക്കു കുറഞ്ഞ ചെലവിൽ ഇന്ധനം ലഭ്യമാക്കുന്ന കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു 11നു രാഷ്ട്രത്തിനു സമർപ്പിക്കുമ്പോൾ അത് കേരളത്തിന്റെ നേട്ടമാകും.

വിഡിയോ കോൺഫറൻസ് ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക ഗവർണർ വാജുഭായ് വാല, മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ, കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ പങ്കെടുക്കും. ഈ യോഗത്തിലെ താരം പിണറായി തന്നെയായിരിക്കും. ഒരിക്കലും കേരളത്തിൽ നടപ്പാകില്ലെന്ന് കരുതിയ പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. മത മൗലികവാദ സംഘടകളുടെയും പരിസ്ഥിതി വാദികളുടെയും കടുത്ത എതിർപ്പിനിടയിലും കേരളത്തിലെ ഗെയിൽ പ്രകൃതിവാതക പൈപ്പ്ലൈൻ സ്ഥാപിക്കൽ ജോലികൾ പൂർത്തിയാവുന്നു. ഇതിനകം 90 ശതമാനം ജോലികൾ പൂർത്തിയായതോടെ മാർച്ചിൽ മുഴവൻ പണികളും കഴിയുമെന്നാണ് അധികൃതർ പറയുന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാർ 2013ൽ 22 കിലോമീറ്റർ ദൂരംമാത്രം ഇട്ട് അവസാനിപ്പിച്ച പൈപ്പ്ലൈൻ സ്ഥാപിക്കൽ പിണറായി സർക്കാർ അധികാരത്തിലേറി രണ്ടരവർഷംകൊണ്ടാണ് പൂർത്തിയാകുന്നത്. ഈ സർക്കാർ ഇതുവരെ പൂർത്തിയാക്കിയത് 392 കിലോമീറ്ററാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാടും മികച്ച പുനരധിവാസ പാക്കേജുമാണ് പദ്ധതി യാഥാർഥ്യമാകുന്നതിൽ പ്രധാന പങ്കുവഹിച്ചത്. ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും അടക്കമുള്ള മുസ്്‌ലീം മതമൗലികവാദ സംഘടനകൾ ഈ സംഭവത്തിൽ യുദ്ധ സമാനമായ പ്രതിഷേധവും വ്യാപകമായ കുപ്രചാരണവുമാണ് അഴിച്ചുവിട്ടത്. എന്നാൽ ഇത് നേരിടാനും മകിച്ച പുനരധിവാസ പക്കേജ് പ്രഖ്യാപിക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനും സർക്കാറിനായി. ഗെയിൽ കൊണ്ട് കേരളത്തിനുണ്ടാവുന്ന നേട്ടങ്ങൾ വ്യാപകമായ ചർച്ചയാക്കാനും അധികൃതർക്ക് കഴിഞ്ഞു.

പെപ്പ്‌ലൈൻ പൊട്ടിത്തെറിക്കുമെന്നും വാതക ബോംബാണെന്നുമുള്ള കുപ്രാചാരണങ്ങൾ ബോധവത്ക്കരണത്തിലൂടെ അവസാനിപ്പിക്കാൻ സർക്കാറിനായി. ഒപ്പം കർശനമായ പൊലീസ് നടപടികളും വന്നയോടെയാണ്, നടുറോഡ് ബ്ലോക്ക് ചെയ്ത് കൂട്ട നിസ്‌ക്കാരം വരെ നടത്തി, കോഴിക്കോട് മുക്കത്തൊക്കെ സമരം നടത്തിയ മത ഗ്രൂപ്പുകൾ അടങ്ങിയത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി പ്രധാനമന്ത്രിയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് കേരളത്തിൽ ഗെയിൽ അടക്കമുള്ള പദ്ധതികൾ മുടങ്ങിക്കിടക്കുന്നതിനെ കുറിച്ചാണെന്നും അത് പരിഹരിക്കുമെന്ന് താൻ ഉറപ്പുകൊടുത്തതായും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിൽ ഇരിക്കവേ മുഖ്യമന്ത്രി തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

ഗെയിലിന്റെ കൊച്ചി- കൂറ്റനാട്, ബംഗളൂരു-മംഗളൂരു പൈപ്പ്ലൈൻ പദ്ധതിയുടെ ആകെയുള്ള 503 കിലോമീറ്ററിൽ 35 കിലോറ്റർ ദൂരം പൈപ്പിടൽ ദക്ഷിണ കാനറ ജില്ലയിലും മുന്നേറുകയാണ്. ഗെയിലിന്റെ പ്രധാന റൂട്ടായ കൊച്ചി-കൂറ്റനാട് സിംഗിൾലൈൻ പൈപ്പിടൽ പൂർത്തിയായി. അവിടെനിന്ന് ബംഗളൂരുവിലേക്കും മംഗളൂരുവിലേക്കും ഡബിൾ ലൈനുകളാണ്. ഇതിൽ മംഗളൂരുവിലേക്കുള്ള പൈപ്പ്ലൈൻ കേരളത്തിൽ 409 കിലോമീറ്ററാണ്. ഇതിലുള്ള 392 കിലോമീറ്ററിലാണ് പൈപ്പ്ലൈൻ വെൽഡ് ചെയ്യുന്ന ജോലികൾ പൂർത്തിയായത്. 343 കിലോമീറ്റർ പൈപ്പ് മണ്ണിനടിയിൽ സ്ഥാപിച്ചു

കടന്നുപോകുന്നത് ഏഴ് ജില്ലകളിലൂടെ

എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കൂടിയാണ് പൈപ്പ് കടന്നുപോകുന്നത്. ഏഴ് സ്‌ട്രെച്ചുകളിലായാണ് ജോലികൾ. എറണാകുളം ജില്ലയിൽ 16 കിലോമീറ്ററും തൃശൂരിൽ 78ഉം പാലക്കാട് 13ഉം മലപ്പുറത്ത് 58ഉം കോഴിക്കോട് 80ഉം കണ്ണൂരിൽ 83ഉം കാസർകോട് 81ഉം കിലോമീറ്ററാണ് പൈപ്പ്ലൈൻ. ഇതിൽ എറണാകുളം, തൃശൂർ ജില്ലകൾ കടന്ന് കൂറ്റനാട് വരെയുള്ള ആദ്യ സ്‌ട്രെച്ചിലെ 97 കിലോമീറ്റർ ദൂരവും വെൽഡിങ് ജോലികളും പൈപ്പ് മണ്ണിനടിയിൽ സ്ഥാപിച്ചു. കൂറ്റനാട്മുതൽ മലപ്പുറം അരീക്കൽവരെയുള്ള രണ്ടാം എ സ്‌ട്രെച്ചിൽ ആകെയുള്ള 64 കിലോമീറ്ററിൽ 60 കിലോമീറ്റർ പൈപ്പുകൾ വെൽഡ്‌ചെയ്തു കഴിഞ്ഞു. 45 കിലോമീറ്റർ പൈപ്പുകൾ മണ്ണിനടിയിൽ സ്ഥാപിച്ചു.

അരീക്കോട്മുതൽ കോഴിക്കോട് ആയഞ്ചേരി വരെയുള്ള രണ്ടാം ബി സ്‌ട്രെച്ചിൽ 67 കിലോമീറ്ററിൽ 58 കിലോമീറ്റർ പൈപ്പ് വെൽഡ്‌ചെയ്തു. 42 കിലോമീറ്റർ പൈപ്പുകൾ സ്ഥാപിച്ചു. ആയഞ്ചേരിമുതൽ കണ്ണൂർ കുറുമത്തൂർവരെയുള്ള മൂന്നാം എ സ്‌ട്രെച്ചിൽ 64 കിലോമീറ്ററിൽ 60 കിലോമീറ്റർ വെൽഡിങ്ങും 42 കിലോമീറ്റർ പൈപ്പിടലും കഴിഞ്ഞു. കുറുമത്തൂർമുതൽ കാസർകോട് പെരളംവരെയുള്ള മൂന്നാം ബി സ്‌ട്രെച്ചിലെ 47 കിലോമീറ്ററിൽ അത്രയും ദൂരം വെൽഡിങ്ങും 46 കിലോമീറ്റർ പൈപ്പിടലും പൂർത്തിയായി. പെരളം മുതൽ കേരള അതിർത്തി വരെയാണ് നാലാം എ സ്‌ട്രെച്ച്. 70 കിലോമീറ്ററാണ് ദൂരം. 64 കിലോമീറ്റർ പൈപ്പിടലും പൂർത്തിയായി.

എതിർപ്പുകൾ ഭയന്ന് മാറിനിന്ന ഉമ്മൻ ചാണ്ടി

2013ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് പൈപ്പിടലും സ്ഥലമെടുപ്പും പ്രാദേശിക എതിർപ്പുകളെത്തുടർന്ന് നിർത്തിവച്ചത്. സർവേ നടത്താൻപോലും സമ്മതിക്കാത്ത സ്ഥിതിയുണ്ടായി. ഇതെത്തുടർന്ന് നേരത്തെയുണ്ടാക്കിയ കരാറുകൾപോലും റദ്ദാക്കേണ്ടിവന്നു. ഗെയിൽ പദ്ധതി മുന്നോട്ടുനീങ്ങില്ലെന്ന സ്ഥിതിയായി. ഈ സാഹചര്യത്തിലാണ് 2016ൽ പിണറായി സർക്കാർ അധികാരത്തിലേറിയത്.

പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ ഗെയിൽ പൈപ്പ്ലൈനിടൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുപറഞ്ഞിരുന്നു. 2016 സെപ്റ്റംബറിൽ വ്യവസായവകുപ്പിന്റെ മുൻകൈയിൽ പദ്ധതി വീണ്ടും പ്രവർത്തനമാരംഭിച്ചു. 2017 ജനുവരിമുതൽ പ്രവൃത്തികൾ മുന്നേറുന്നതിനിടെ കൂറ്റനാടും മുക്കത്തും താമരശേരിയിലും കടുത്ത പ്രതിഷേധമുയർത്തി ചിലരെത്തി. ഇവർ അക്രമം നടത്തുന്ന സ്ഥിതിയുണ്ടായി. എല്ലാം തികഞ്ഞ സംയമനത്തോടെ സർക്കാർ സമർഥമായി കൈകാര്യം ചെയ്തു.

പൈപ്പിടലിന് കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി കരഭൂമിയായി 377 ഏക്കറും തോട്ടം, തണ്ണീർത്തടം എന്നീ വകയിൽ 880 ഏക്കറുമായി മൊത്തം 1257 ഏക്കറാണ് ഏറ്റെടുത്തത്. നഷ്ടപരിഹാരത്തുകയായി 406 കോടിക്കാണ് അനുമതി ലഭിച്ചത്. ഇതിൽ ഇതിനകം വിളകൾക്കു മാത്രമായി 222 കോടി രൂപയും സ്ഥലത്തിനായി 31 കോടി രൂപയും നൽകി.

2017 നവംബർ 11ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് നഷ്ടപരിഹാര പാക്കേജ് പുതുക്കിയത്.10 സെന്റിൽ കുറവ് ഭൂമിയുള്ളവർക്ക് നഷ്ടപരിഹാരം അഞ്ചുലക്ഷം രൂപയായി ഉയർത്തിയതും ഈ യോഗത്തിലാണ്. ഇതോടെ സ്ഥലമെടുപ്പും എളുപ്പത്തിലായി. പൈപ്പിടൽ കഴിയുന്ന മുറയ്ക്ക് നഷ്ടപരിഹാരത്തുക നൽകുന്ന നടപടികളും വേഗത്തിൽ നടന്നു.