റിയാദ്: സൗദി അറേബ്യയിൽ പൊലീസ് ചമഞ്ഞ് പിടിച്ചുപറി നടത്തിയ അഞ്ചംഗ സംഘത്തെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. മക്ക പ്രവിശ്യയിൽ വച്ചാണ് സംഘത്തെ പിടികൂടിയത്. മുപ്പതു മുതൽ അമ്പതു വരെ വയസ് പ്രായമുള്ള ഒരു സൗദി യുവാവും മൂന്നു തുർക്കികളും ഒരു ഫലസ്തീനിയും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്.

പൊലീസ് ചമഞ്ഞ് വിദേശികളുടെ താമസസ്ഥലത്ത് കയറിയ സംഘം കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയായിരുന്നു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു.