ഡൽഹി: ഡൽഹിയെ വീണ്ടും ഞെട്ടിച്ച് കൂട്ട ബലാത്സംഗം. ഇരുപത്തിയൊന്നുവയസുകാരിയെ തൊഴിലുടമ അടക്കം മൂന്നുപേർ ക്രൂരമായി പീഡിപ്പിച്ചതായി റിപ്പോർട്ട്. ഡൽഹിക്ക് വെളിയിലുള്ള ജിമ്മിലെ ജീവനക്കാരിയായ 21കാരിയാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ബുധ്വിഹാറിലാണ് ക്രൂരമായ പീഡനം നടന്നത്.ശനിയാഴ്‌ച്ച വൈകീട്ടോടെയാണ് വിവരം പുറത്ത് വരുന്നത്.

പീഡിപ്പിച്ചവരിൽ 39 കാരനായ ജിം ഉടമ, 35 വയസുള്ള ഫാക്ടറി മുതലാളി എന്നിവരെ തിരിച്ചറിയാൻ പീഡനത്തെ അതിജീവിച്ച പെൺകുട്ടിക്ക് സാധിച്ചിട്ടുണ്ടെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ജിമ്മിലെ ജോലി പൂർത്തിയാക്കി മടങ്ങുനൊരുങ്ങിയ പെൺകുട്ടിയെ തൊഴിലുടമ സുഹൃത്തിന്റെ ജിമ്മിൽ ചില ജോലികൾ ഉണ്ടെന്ന് പറഞ്ഞു വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. പെൺകുട്ടി തൊഴിലുടമ ആവശ്യപ്പെട്ട ജിമ്മിലെത്തിയപ്പോൾ കുറ്റകൃത്യം ചെയ്തവർ നേരത്തെ തന്നെ എത്തിയിരുന്നു.

പെൺകുട്ടി സ്ഥാപനത്തിലേക്ക് കയറിയതോടെ ഇവർ ജിം അകത്തുനിന്ന് പൂട്ടിയിടുകയായിരുന്നു. പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചിട്ടും ഇവർ പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി വിശദമാക്കുന്നത്.കൂട്ട ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും അനധികൃതമായ തടഞ്ഞുവെയ്ക്കൽ അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിഷയം പൊലീസിൽ അറിയിച്ചതിന് പിന്നാലെ കൊലപാതക ഭീഷണി നേരിടുന്നതായും പെൺകുട്ടി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.