ഡൽഹി: വടക്കൻ ഡൽഹിയിലെ രോഹിണി കോടതി സമുച്ചയത്തിനുള്ളിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഗുണ്ടാത്തലവനടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികൾ എത്തിയത്. മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

രോഹിണിയിലെ 206-ാം നമ്പർ കോടതിയിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട തിഹാർ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഗോഗിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ഇതോടെ അക്രമികൾക്ക് നേരേ പൊലീസും വെടിയുതിർത്തു. ഏറ്റുമുട്ടലിൽ രണ്ട് അക്രമികളെ പൊലീസ് വധിച്ചു.

ഗോഗിയുടെ എതിരാളി സംഘത്തിലെ അംഗങ്ങൾ അഭിഭാഷകരുടെ വേഷം ധരിച്ച് കോടതിയിൽ പ്രവേശിക്കുകയും വെടിയുതിർക്കുകയുമായിരുന്നു. സുരക്ഷാ വീഴ്ചയാണ് ഡൽഹിയിലെ കോടതി സമുച്ചയത്തിലെ സംഭവത്തിന് ഇടയാക്കിയത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കോടതിക്കുള്ളിലെ വെടിവെപ്പിൽ കലാശിച്ചത്.

 കോടതിക്കുള്ളിൽ ഏകദേശം 40 റൗണ്ട് വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. ആകെ നാലുപേർ മരിച്ചെന്നും അഭിഭാഷകയടക്കം മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, കോടതിക്കുള്ളിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്ന് ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താന പ്രതികരിച്ചു. ടില്ലു ഗ്യാങ്ങിന്റെ ഭാഗമായ അക്രമികളാണ് ഗോഗിയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നും ഇവരെ പൊലീസ് സംഘം കീഴ്പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

അഭിഭാഷക വേഷത്തിലെത്തിയ രണ്ടുപേരാണ് കോടതിക്കുള്ളിൽ വെടിവെപ്പ് നടത്തിയതെന്ന് രോഹിണി ഡി.സി.പി. പ്രണവ് ദായലും മാധ്യമങ്ങളോട് പറഞ്ഞു. ഇതിനുപിന്നാലെ പൊലീസ് അക്രമികൾക്ക് നേരേ വെടിയുതിർക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.