ന്യൂഡൽഹി: കോവിഡ് താണ്ഡവത്തിൽ തകർന്നടിഞ്ഞ് ഇന്ത്യൻ സാമ്പത്തിക രംഗം. 2020-21 സാമ്പത്തിക വർഷത്തിൽ ജനുവരി മുതൽ മാർച്ച് വരെയുള്ള നാലാം പാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) 1.6 ശതമാനം വളർച്ച നേടി. എന്നാൽ 2020-21 സാമ്പത്തിക വർഷത്തെ മൊത്തം ജിഡിപിയിൽ 7.3 ശതമാനം നെഗറ്റീവ് വളർച്ച രേഖപ്പെടുത്തി.

നാലാം പാദത്തിൽ ഉത്പാദന മേഖലയിൽ 6.9 ശതമാനം വളർച്ച നേടി. മൂന്നാം പാദത്തിൽ ഈ മേഖലയിൽ 1.7 ശതമാനം വർധനയുണ്ടായിരുന്നു. ഇതിനുപുറമെ കാർഷിക, വനം, മത്സ്യബന്ധന മേഖല നാലാം പാദത്തിൽ 3.4 ശതമാനം വളർച്ച നേടി. നാലു പാദങ്ങളിലും വളർച്ച രേഖപ്പെടുത്തിയ ഒരേയൊരു മേഖല കാർഷിക മേഖലയാണ്. ജിഡിപിയുടെ കണക്കുകൾ തിങ്കളാഴ്ച സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയമാണ് പ്രസിദ്ധീകരിച്ചത്.േ

മറ്റ് വ്യവസായങ്ങൾക്കിടയിൽ, വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം, വാർത്താവിനിമയം എന്നിവയിലെ ഇടിവ് നാലാം പാദത്തിൽ 2.3 ശതമാനമായി. മൂന്നാം പാദത്തിലെ 7.9 ശതമാനം എന്ന നിലയിൽ നിന്ന് അത് മെച്ചപ്പെട്ടു. നിർമ്മാണമേഖല 14.5 ശതമാനം വളർച്ച കൈവരിച്ചു. മൂന്നാം പാദത്തിലെ 6.5 ശതമാനം വളർച്ച നിർമ്മാണ മേഖല കൈവരിച്ചിരുന്നു.

കഴിഞ്ഞ രണ്ട് പാദങ്ങളിലും ജിഡിപി കണക്ക് സർക്കാർ പരിഷ്‌കരിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഒക്ടോബർ-ഡിസംബർ പാദത്തിൽ (മൂന്നാം പാദം) ജിഡിപി 0.5 ശതമാനം വളർച്ച നേടി. തുടർച്ചയായ രണ്ട് പാദങ്ങളിലെ ഇടിവുകൾക്ക് ശേഷമാണ് മൂന്നാം പാദത്തിലെ വളർച്ച. ഏറ്റവും പുതിയ കണക്കനുസരിച്ച് ജിഡിപി ജൂലൈ-സെപ്റ്റംബർ പാദത്തിൽ (രണ്ടാം പാദം) 7.4 ശതമാനം ഇടിവാണ് കണക്കാക്കുന്നത്. തുടക്കത്തിൽ -7.5 ശതമാനമായി കണക്കാക്കുക്കയും പിന്നീട് ഇത് -7.3 ശതമാനമായി പരിഷ്‌കരിക്കുകയും ചെയ്തിരുന്നു.

രണ്ടാം പാദത്തിന് മുമ്പ്, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിൽ ഇന്ത്യയുടെ ജിഡിപി 24.4 ശതമാനം ഇടിഞ്ഞിരുന്നു. ഈ ഇടിവ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ ഇടിവായിരുന്നു. ഇതുകൊറോണ വൈറസ് കാരണം രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് അന്ന് ഇടിവിന് കാരണമായി.