തിരുവനന്തപുരം: സ്വർണാഭരണ വിൽപന രംഗത്തെ നികുതി വെട്ടിപ്പ് തടയാൻ കർശന നടപടികളുമായി സംസ്ഥാന സർക്കാർ. സ്വർണക്കടകളിലെ പരിശോധന വ്യാപകമാക്കാനും വിൽപന നികുതി ഇന്റലിജൻസ് ശക്തിപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. വ്യാപകമായ തോതിൽ നികുതി വെട്ടിപ്പു നടക്കുന്ന പശ്ചാത്തലത്തിലാണ് കർശന നടപടികളിലേക്ക് നീങ്ങാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. നികുതി വെട്ടിപ്പ് തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കാനായി ഇന്ന് ഉന്നതതല യോഗവും ചേർന്നിരുന്നു.

നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളിൽ കർശന പരിശോധന നടത്തണം. അത്തരക്കാരുടെ ജിഎസ്ടി രജിസ്‌ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളെടുക്കണം. നികുതി പരിവ് കൂടുതൽ നടത്തുന്ന ഉദ്യോഗസ്ഥർക്ക് മതിയായ ഇൻസന്റീവ് നൽകണം. വലിയ സ്വർണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യത മുഖ്യമന്ത്രി യോഗത്തിൽ ആരാഞ്ഞു. നികുതി പിരിവ് കൂടുതൽ നടത്തുന്ന ഉദ്യോഗസ്ഥർക്ക് മതിയായ ഇൻസന്റീവ് നൽകുന്ന കാര്യം പരിഗണനയിലാണ്.

ധനവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, നികുതി വകുപ്പ് സെക്രട്ടറി ശർമിള മേരി ജോസഫ്, സംസ്ഥാന ജിഎസ്ടി കമ്മീഷണർ രത്തൻ ഖേൽക്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

അതേസമയം സ്വർണ്ണാഭരണ വിൽപന രംഗത്തെ നികുതി വെട്ടിപ്പ് തടയാൻ കർശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിനു പിന്നാലെ, എതിർപ്പുമായി സ്വർണവ്യാപാരികൾ രംഗത്തെത്തി. ശത്രുതാ മനോഭാവത്തോടെയാണ് ഉദ്യോഗസ്ഥർ വ്യാപാരികളോട് പെരുമാറുന്നത്. നിരന്തരം പരിശോധന നടത്തി പീഡിപ്പിക്കുന്ന സമീപനമാണ് കേരളത്തിലുള്ളത്. സർക്കാർ ഇടപെട്ട് ഇതിൽ മാറ്റം വരുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

സ്വർണ്ണ വ്യാപാരശാലകളിൽ മാത്രം പരിശോധന വ്യാപകമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, സ്വർണ്ണ വ്യാപാരികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പറയുന്നു. ജിഎസ്ടി ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഇപ്പോൾ തന്നെ പൂർണ്ണമായും സ്വർണ്ണക്കടകളിൽ മാത്രമാണ്. സ്വർണ്ണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫീസിലും, പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുമെന്നത് വ്യാപാരിയുടെ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും, പൊലീസ് രാജ് ഈ മേഖലയിൽ നടപ്പിലാക്കാനുള്ള നീക്കമാണെന്നും അസോസിയേഷൻ പ്രതിനിധികൾ കുറ്റപ്പെടുത്തുന്നു.

നികുതി വരുമാന കുറവിന്റെ പേരിൽ ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപിക്കാനുള്ള നീക്കം അപലപനീയമാണ്. കോവിഡ് സാഹചര്യങ്ങളിൽ വ്യാപാര സൗഹൃദ സംസ്ഥാനമാക്കി മാറ്റാൻ മുഖ്യമന്ത്രി തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കൾ പറഞ്ഞു.