ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നാണ് സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറയ്ക്കുമെന്നുള്ളത്. ഇതോടെ രാജ്യത്ത് സ്വർണവിലയിൽ കുറവ് വരുമെന്നും സ്വർണ കള്ളക്കടത്ത് പോലും കുറയാൻ കാരണമാകും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആഭ്യന്തര വിപണിയിൽ ഡിമാൻഡ് വർധിക്കുന്നത് ഉൾപ്പെടെയുള്ള ​ഗുണകരമായ നീക്കങ്ങൾ ഇതുമൂലം ആഭരണ വ്യവസായത്തിൽ വന്നുചേരുമെന്നാണ് വ്യവസായികളും പ്രതീക്ഷിക്കുന്നത്.

സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം 12.5 ശതമാനമായിരുന്നു. മൂന്ന് ശതമാനം ജി എസ് ടിയും സ്വർണത്തിന് മേൽ ഇടാക്കുന്നു. ഇത് കുറയ്ക്കാൻ സർക്കാർ തയ്യാറായാൽ കള്ളക്കടത്ത് ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്ന അഭിപ്രായം നേരത്തേ തന്നെ ഉയർന്നിരുന്നു. ഒരു കിലോ സ്വർണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാമുൾപ്പെടെ അൻപത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. കള്ളക്കടത്തായി കൊണ്ടുവരുന്നവർക്ക് ഏഴ് ലക്ഷം രൂപയിലധികമാണ് ഇതിലൂടെയുണ്ടാകുന്ന ലാഭം. ഏകദേശം 250 ടണ്ണിലധികം സ്വർണമാണ് കള്ളക്കടത്തായി രാജ്യത്തേക്ക് വരുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 950 ലക്ഷം കോടി രൂപയുടെ 1,500 ടൺ കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് വിവിധ ഏജൻസികളുടെ വിലയിരുത്തലുകൾ സുചിപ്പിക്കുന്നത്.

ഇറക്കുമതി സ്വർണത്തിന്റെ വില കുറയുന്നതോടെ കള്ളക്കടത്തിലും കുറവുണ്ടാകുമെന്നാണ് കണക്കുക്കൂട്ടൽ. ഡ്യൂട്ടി ഒഴിവാക്കി സ്വർണം എത്തിക്കുന്നതാണ് സ്വർണക്കടത്തിലെ ലാഭം. തീരുവ 7.5 ശതമാനമാക്കിയത് സ്വർണക്കള്ളക്കടത്തിന്റെ അളവ് കുറച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് ആഭ്യന്തര വിപണിയിൽ ആവശ്യം കൂട്ടും. രാജ്യത്തിന്റെ ജിഡിപിയുടെ 7.5 ശതമാനം സംഭാവന ചെയ്യുന്ന ആഭരണ വിപണി, 60 ലക്ഷത്തോളം പേരുടെ ഉപജീവന മാർഗം കൂടിയാണ്. തീരുവ കുറച്ചതു സ്വർണവിപണിക്ക് ഉത്തേജനമാകുമെന്നു വ്യാപാരികൾ അഭിപ്രായപ്പെട്ടു.

രാജ്യത്തേക്കുള്ള സ്വർണത്തിന്റെ ഇറക്കുമതി ഓരോ വർഷവും 800 മുതൽ 1000 ടൺ വരെയാണ്. ഇതിന്റെ വലിയ മടങ്ങ് കള്ളക്കടത്തായി ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. വിമാനത്താവളങ്ങൾ, കടൽമാർഗം, രാജ്യാതിർത്തികൾ വഴി എന്നിവയിലൂടെയാണ് കള്ളക്കടത്ത് സ്വർണം വരുന്നത്. വിമാനത്താവളങ്ങൾ വഴി വരുന്നത് മാത്രമാണ് വല്ലപ്പോഴും പിടിക്കപ്പെടുന്നത്. കടൽ വഴിയുള്ളത് ഇപ്പോഴും നിർബാധം തുടരുകയാണ്.

എയർപോർട്ട് ഉദ്യോഗസ്ഥരും, പൊലീസും, കള്ളക്കടത്ത് സംഘങ്ങൾക്ക് തണലൊരുക്കുമ്പോൾ കള്ളക്കടത്ത് നിർബാധം തുടരുകയും ചെയ്യുന്നു. ഇത്തരത്തിൽ കള്ളക്കടത്തായി വരുന്ന സ്വർണം എവിടെ കൊണ്ടു പോകുന്നു, ആരാണ് ആഭരണം നിർമ്മിക്കുന്നത്, എവിടെയാണ് വിൽക്കപ്പെടുന്നത് ഇതൊക്കെ അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളും ജിഎസ്ടി ഉദ്യോഗസ്ഥരുമാണ്. പക്ഷേ, ഇത്തരം കാര്യങ്ങളിൽ വലിയ അന്വേഷണം രാജ്യത്ത് നടക്കാറില്ല.

2004 ൽ രണ്ട് ശതമാനം ആയിരുന്ന ഇറക്കുമതിച്ചുങ്കം പിന്നീട് 10 ശതമാനമായി വർദ്ധിപ്പിച്ചു. പിന്നീടത് ഇത് 12:5 ശതമാനമായും ഉയർത്തി. നികുതി വരുമാനം വർദ്ധിപ്പിക്കാനെന്നാണ് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് അഭിപ്രായപ്പെ‌ട്ടത്. 12.5 ശതമാനമാണു നിലവിലെ ഇറക്കുമതി ചുങ്കം. 2019 ജൂലൈയിൽ ഉണ്ടായിരുന്ന 10 ശതമാനമായി കുറയ്ക്കുമെന്നാണു മന്ത്രി പ്രഖ്യാപിച്ചത്. ചൈന കഴിഞ്ഞാൽ ഇന്ത്യയാണു സ്വർണം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യം. 2020ൽ 1,88,280 കോടി രൂപയുടെ 446.4 ടൺ മഞ്ഞലോഹം ഇന്ത്യ വാങ്ങിയെന്നാണു വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നത്. കോവിഡും ലോക്ഡൗണും ഒപ്പം വിലയിലുണ്ടായ കുതിപ്പും കാരണം കഴിഞ്ഞവർഷം ആഭ്യന്തര സ്വർണം വാങ്ങൽ കുറഞ്ഞിരുന്നു.