തിരുവനന്തപുരം: സ്വർണ്ണ ക്വട്ടേഷൻ സംഘങ്ങളുടെ വിവാദം കൊഴുക്കുമ്പോൾ പൊതുജന സമക്ഷത്തിൽ ഏറ്റവും കൂടുതൽ വിവാദത്തിലാകുന്നത് കണ്ണൂരിലെ സിപിഎം നേതൃത്വമാണ്. തില്ലങ്കേരിമാരും കൊടി സുനിമാരും നേരിട്ടു ഓപ്പറേഷൻ നടത്തുന്നതാണ് സ്വർണ്ണക്കടത്ത് ക്വട്ടേഷൻ എന്ന് വ്യക്തമാകുമ്പോൾ ഈ ക്വട്ടേഷൻ സംഘത്തെ തീറ്റിപ്പോറ്റുന്ന കണ്ണൂർ സിപിഎം ലോബിക്ക് തന്നെയാണ് പരിക്കേൽക്കുന്നത്. വാർത്തകളിൽ നിറയുമ്പോൾ അവരെ തള്ളിപ്പറയുകയും എന്നാൽ രഹസ്യമായും പരസ്യമായും പിന്നീട് കുറ്റവാളികളെ സഹായിക്കുകയും ചെയ്യുന്നതാണ് സിപിഎം ശൈലി. നേരത്തെ തന്നെ അർജുന് തില്ലങ്കേരിയെ പുറത്തിക്കിയിരുന്നെന്ന് സിപിഎം പറയുമ്പോഴും പാർട്ടി വേദികളിൽ ഇയാൾ സജീവമായ ഉണ്ടായിരുന്നു എന്ന് പുറത്തുവന്ന ചിത്രങ്ങൡ നിന്നു തന്നെ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

സ്വർണ്ണക്കടത്തുകാരിൽ നിന്നും കടത്തി കൊണ്ടുവരുന്ന സ്വർണം പങ്കിടുന്നത് എങ്ങനെയാണെന്ന ശബ്ദരേഖ കൂടി പുറത്തുവന്നതോടെ ആരോപണങ്ങൾ കടുപ്പിച്ചു കൊണ്ട് പ്രതിപക്ഷവും രംഗത്തുണ്ട്. സ്വർണക്കടത്തിലും പാർട്ടി ലെവിയോ? എന്ന ചോദ്യവുമായി ശബരിനാഥ് അടക്കമുള്ളവർ രംഗത്തുവന്നു കഴിഞ്ഞു. ഇത് കൂട്ടിക്കെട്ടുന്നത് സിപിഎം ബന്ധത്തിലേക്കാണെന്ന് തന്നെയാണ്. പുറത്തുവന്ന ശബ്ദരേഖയെ അടിസ്ഥാനമാകക്കി ശബരിനാഥ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:

ഇന്ന് പുറത്തുവന്ന ശബ്ദരേഖകളിൽ പറയുന്നത് :'മൂന്നിലൊന്ന് പാർട്ടിക്കാർക്ക് കൊടുക്കുന്നത് നിന്നെ പ്രൊട്ടക്റ്റ് ചെയ്യാനാണ്. എയർപോർട്ടിൽ നമ്മടെ ടീം വരും. ഷാഫിക്കയോ ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ ഏതെങ്കിലും രണ്ടാള് ഒരുമിച്ച് വരും' പാർട്ടിയുടെ സംഘടനാസംവിധാനം കൃത്യമായി കള്ളക്കടത്തിലും ഉപയോഗിക്കുന്നുണ്ട്. ഒരർത്ഥത്തിൽ ഈ മൂന്നിൽ ഒന്ന് ലെവിയാണ്.
പാർട്ടിക്കാരുടെ തെറ്റുകൾ സംരക്ഷിക്കാൻ ഒരറ്റത്തുകൊള്ളമുതലിന്റെ ലാഭം പങ്കിടുന്നവർ ഇനിയെന്ത് ശുദ്ധികലശമാണ് നടത്തുവാൻ ഉദ്ദേശിക്കുന്നത്?

അതേസമയം ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുമ്പോൾ കള്ളക്കടത്ത് സംഘവും ക്വട്ടേഷൻ സംഘവും പാർട്ടിയെ മറയാക്കുന്നുവെന്നത് ശരിയാണെന്ന് സിപിഎം നേതാവും തലശ്ശേരി എംഎൽഎയുമായ എ.എം.ഷംസീറും രംഗത്തു വന്നു. അത്തരക്കാരെ അറുത്തുമാറ്റി മുന്നോട്ട് പോകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഷംസീർ പറഞ്ഞു.

അതേസമയം പാർട്ടിക്ക് പങ്ക് കിട്ടുന്നെന്ന് പറഞ്ഞ് അപവാദം പ്രചരിപ്പിക്കരുതെന്നും ഷംസീർ പറഞ്ഞു. പാർട്ടിക്ക് പ്രവർത്തിക്കാൻ കള്ളപ്പണത്തിന്റെ ആവശ്യമില്ല. പാർട്ടിക്ക് പാർട്ടിയുടെ അംഗങ്ങളുണ്ട്. അവർ ലെവിയായി കൊടുക്കുന്ന പണം ഉപയോഗിച്ചാണ് പാർട്ടി പ്രവർത്തിക്കുന്നത്. ജനങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തന ഫണ്ടും സ്വരൂപിക്കുന്നുണ്ട്. അല്ലാതെ കള്ളക്കടത്തുകാരുടെയും സ്വർണക്കടത്തുകാരുടെയും വിഹിതം കൊണ്ട് പ്രവർത്തിക്കേണ്ട ഗതികേടൊന്നും സിപിഎമ്മിനില്ല, പ്രത്യേകിച്ചും കണ്ണൂർ ജില്ലയിലെന്നും ഷംസീർ പറഞ്ഞു.

'കള്ളക്കടത്ത് സംഘവും ക്വട്ടേഷൻ സംഘവും പാർട്ടിയെ മറയാക്കുന്നുവെന്നത് ശരിയാണ്. അത് അറുത്തുമാറ്റി മുന്നോട്ട് പോകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനെ കർക്കശമായ രീതിയിൽ നേരിടും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എത്ര ആഴത്തിലാണോ ഇതിന്റെ വേര് പോയിട്ടുള്ളത്. അത്രയും ആഴത്തിൽ പോയി വേരറുത്ത് മാറ്റണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്' ഷംസീർ വ്യക്തമാക്കി.

കൊടി സുനിയും മുഹമ്മദ് ഷാഫിയുമൊന്നും മല്ലന്മാരല്ല. അവരുടെ ബ്രാൻഡ് വാല്യു ഉയർത്തുന്നതിൽ മാധ്യമങ്ങൾക്ക് പങ്കുണ്ട്. അവർ ഭീരുക്കളാണ്. ഇവരുടെ പേര് പറഞ്ഞാൽ പേടിച്ചോടുന്നവരുണ്ടാകാം. അതിന്റെ പേരിൽ സിപിഎമ്മിന്റെ പിരടിയിൽ കയറാൻ വരേണ്ട. സിപിഎമ്മിന് ഇത്തരക്കാരുമായി യാതൊരു ബന്ധവുമില്ല. കൊടിസുനിയും ഷാഫിയൊന്നും ഞങ്ങളുടെ പ്രവർത്തകരല്ല. അവർ കൊലപാതക കേസിൽ പെട്ട് ജയിലിലാണ്.

സ്വർണക്കടത്തിന് കസ്റ്റംസിനും പൊലീസിനും പങ്കുണ്ട്. അതൊക്കെ പുറത്ത് വരണം. സിപിഎം അനുഭാവികൾക്ക് പങ്കുണ്ടെങ്കിൽ അതും പുറത്ത് വരട്ടെ. അത്തരക്കാർക്കെതിരെ കർശനമായി നടപടി സ്വീകരിക്കുന്ന പാർട്ടിയാണ് തങ്ങളുടേത്. പാർട്ടിക്കകത്ത് ആർക്കെങ്കിലും ഇത്തരം അവിഹിത ബന്ധമുണ്ടെങ്കിൽ അവരെ അറുത്തുമാറ്റി മുന്നോട്ട് പോകാനുള്ള സംഘടനാ ശേഷം സിപിഎമ്മിനുണ്ട്. കെ.സുരേന്ദ്രനൊന്നും കള്ളപ്പണം സംബന്ധിച്ച് പറയാൻ യാതൊരു ധാർമികതയുമില്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു.