കൊച്ചി: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്ന് കൊച്ചിയിലെ ഗോശ്രീപാലത്തിൽ നടന്നത് രണ്ടു മരണങ്ങളാണ്. ഇതു കൂടാതെ പാലത്തിന് സമീപം ഒരു അജ്ഞാത മൃതദേഹവും പൊലീസ് കണ്ടെത്തി. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ പാലത്തിനു മുകളിൽ തൂങ്ങി മരിച്ച സംഭവമായിരുന്നു ആദ്യത്തേത്. പിന്നാലെ പത്തു മണിയോടെ 26 കാരിയായ പെൺകുട്ടി പാലത്തിൽ നിന്ന് ചാടി മരിച്ചു.

മുളവുകാട് സ്വദേശി വിജയനാണ് പാലത്തിൽ തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ പുഴയിൽ മീൻ പിടിക്കാൻ എത്തിയവരാണ് യുവാവ് തൂങ്ങി നിൽക്കുന്നത് കാണുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിജയന് പനി ഉൾപ്പടെ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹം കോവിഡ് പരിശോധനയ്ക്ക് വിധേയനായി. ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞതിന് പിന്നാലെ വിജയന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ബന്ധുക്കൾ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.

വിജയന്റെ മൃതദേഹം കയറിൽ നിന്ന് മാറ്റി മുകളിലേക്ക് കയറ്റുന്നതിനിടെയാണ് ഒരു പെൺകുട്ടി പാലത്തിന്റെ ഒരു വശത്തേക്ക് കരഞ്ഞുകൊണ്ട് ഓടി പോകുന്നത് പൊലീസ് കണ്ടത്. പൊടുന്നനെ പെൺകുട്ടി കായലിലേക്ക് എടുത്തു ചാടി. കൂടെ ചാടിയ വ്യക്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി മരിച്ചു. പള്ളിപ്പുറം സ്വദേശിനിയായ 26കാരി ബ്രയോണ മരിയോ ആണ് മരിച്ചത്.രാവിലെ ഗോശ്രീ പാലത്തിനടുത്ത് ഡി.പി.വേൾഡിനോട് ചേർന്നാണ് അജ്ഞാത മൃതദേഹം പൊലീസ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.