ന്യൂഡൽഹി: പുതിയ ഐടി നിയമ മാർഗനിർദേശങ്ങൾ പാലിക്കുന്നതിനെ ചൊല്ലിയുള്ള നിയമപോരാട്ടത്തിൽ വാട്ട്സ്ആപ്പിന് കേന്ദ്രസർക്കാരിന്റെ മറുപടി. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് ഇന്ത്യൻ സർക്കാരിന്റെ കടമയാണ്. അതേസമയം രാജ്യത്തെ നിയമവ്യവസ്ഥകൾ പാലിച്ച് ദേശീയ സുരക്ഷ ഉറപ്പാക്കാനും സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു.

പൗരന്മാരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ അത് ചില നിയന്ത്രണങ്ങൾക്ക് വിധേയമാണ്.

രാജ്യത്തിന്റെ നിയമവ്യവസ്ഥകൾ പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശം ഉൾപ്പെടെ ഒരു മൗലിക അവകാശവും കേവലമല്ല. അത് ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന മാർഗരേഖ നടപ്പാക്കാൻ സാമൂഹിക മാധ്യമങ്ങൾക്ക് നൽകിയ മൂന്നുമാസത്തെ സമയം മെയ്‌ 25-ന് അവസാനിച്ചിരുന്നു. മാർഗനിർദ്ദേശം പാലിക്കാത്ത സാഹചര്യത്തിൽ കേന്ദ്രം മറ്റ് നടപടികളിലേക്ക് നീങ്ങാനിരിക്കെയാണ് വാട്സ് ആപ്പ് കോന്ദ്രസർക്കാരിനെതിരെ നിയമപരമായി നീങ്ങിയത്.

ഈ സാഹചര്യത്തിലാണ് കേന്ദ്ര ഐടി വകുപ്പ് മാർഗ നിർദേശങ്ങൾ സംബന്ധിച്ച് വിശദമാക്കിയത്. പുതിയ ഐടി നിയമ മാർഗനിർദേശങ്ങൾ പ്രകാരം സന്ദേശത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ആവശ്യപ്പെടുന്നത് രാജ്യസുരക്ഷയേയും പൊതുനിയമങ്ങളേയും വിദേശരാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ സൗഹൃദത്തേയും ബാധിക്കുന്ന ചില കാര്യങ്ങൾ തടയാനും കണ്ടെത്താനും കുറ്റക്കാരെ ശിക്ഷിക്കാനുമാണ്. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയും ഇതിൽ ഉൾപ്പെടുന്നു. അത് സ്വകാര്യത ലംഘനമല്ലെന്നും കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ കൂട്ടിച്ചേർത്തു.

പല തവണ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സന്ദേശത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇനി മുതൽ സാമൂഹിക മാധ്യമങ്ങൾക്ക് ഇന്ത്യൻ സർക്കാരിനോട് വെളിപ്പെടുത്തേണ്ടി വരുന്നതാണ് പുതിയ ഐടി നിയമത്തിലെ മാർഗനിർദ്ദേശം. എന്നാൽ ഈ നിർദ്ദേശം പാലിക്കുന്നത് വാട്സ് ആപ്പ് ഉപയോക്താവിന്റെ സ്വകാര്യതാ ലംഘനമാണെന്നാണ് വാട്സ് ആപ്പ് വാദിക്കുന്നത്.

ഇന്ത്യൻ സർക്കാരിന്റെ മാർഗനിർദ്ദേശം ഭരണഘടന വിരുദ്ധമാണെന്നും ഉപയോക്താക്കളുടെ സ്വകാര്യത അവകാശത്തിന്റെ ലംഘനമാണെന്നും വാട്സ്ആപ്പ് ചൂണ്ടിക്കാട്ടുന്നു. ആളുകളുടെ സുരക്ഷക്കായി സർക്കാരുമായി സഹകരിക്കാറുണ്ടെന്നും വാട്സ് ആപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

തെറ്റായ കാര്യം ചെയ്യുന്ന ഉപഭോക്താവിനെ പുറത്തുകൊണ്ടുവരാൻ പുതിയ നിയമം ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് പ്രായോഗികമല്ലെന്നാണ് വാട്‌സാപ്പ് പറയുന്നത്. സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതാണ് ഇത് പാലിക്കാൻ സാധിക്കാത്തത്. അതിനാൽ തന്നെ ഉത്ഭവ കേന്ദ്രം മാത്രമല്ല സന്ദേശം എത്തുന്നവരുടെ എൻക്രിപ്ഷനേയും അത് ബാധിക്കുമെന്നാണ് വാട്‌സാപ്പ് പറയുന്നു.