തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികളോട് ചർച്ചയ്ക്ക് തയ്യാറാകാൻ സർക്കാർ നിർദ്ദേശം. ഉദ്യോഗസ്ഥ തല ചർച്ചയ്ക്ക് സന്നദ്ധമാകാനാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ള സമരക്കാർക്ക് ചർച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി സർക്കാർ പ്രതിനിധി എത്തി. സിപിഒ ഉദ്യോഗാർത്ഥികളോടും ചർച്ചയ്ക്ക് തയ്യാറാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉദ്യോഗസ്ഥർ ഇത്തരത്തിൽ കത്തു നൽകിയതായി സമരക്കാർ സ്ഥീരീകരിച്ചു. സമര നേതാവ് റിജുവിന്റെ പേരിലാണ് കത്ത് നൽകിയത്. റിജു സ്ഥലത്തില്ലാത്തതിനാൽ ലയ രാജേഷിന്റെ പേരിൽ പുതിയ കത്തു നൽകിയേക്കുമെന്നാണ് സൂചന. ചർച്ചയിൽ പങ്കെടുക്കുന്ന മൂന്നു നേതാക്കളുടെ പേരുകൾ സ്പെഷൽ ബ്രാഞ്ച് ശേഖരിച്ചതായും റിപ്പോർട്ടുണ്ട്.

കത്തുമായി സർക്കാർ ഉദ്യോഗസ്ഥൻ എത്തിയെന്ന് എൽജിഎസ് ഉദ്യോഗാർത്ഥി ലയാ രാജേഷ് പറഞ്ഞു. എന്നാൽ, കത്ത് തന്റെ പേരിലല്ലായിരുന്നു. റിജു എന്ന ഉദ്യോഗാർത്ഥിയുടെ പേരിലായിരുന്നു കത്ത്. ഈ ഉദ്യോഗാർത്ഥി സ്ഥലത്തില്ലാത്തതിനാൽ വിലാസം മാറ്റാനായി കൊണ്ടുപോയി. കത്ത് തന്റെ പേരിൽ മാറ്റി നൽകാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെന്നും ലയ പറഞ്ഞു. കത്തിന്റെ ഉള്ളടക്കം എന്തെന്ന് വ്യക്തമല്ല. ചർച്ചയ്ക്കായുള്ള സർക്കാരിന്റെ ക്ഷണമാണെന്ന് പ്രതീക്ഷിക്കുന്നവെന്നും ലയാ രാജേഷ് കൂട്ടിച്ചേർത്തു.

പിൻവാതിൽ നിയമനങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാർത്ഥികളുടെ സമരം ശക്തമായി തുടരുകയാണ്. ലാസ്റ്റ് ഗ്രേഡ് സെർവെന്റ് ഉദ്യോഗാർത്ഥികളുടെ സമരം 26 ദിവസം പിന്നിട്ടു. 13 ആം ദിവസത്തിലാണ് സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്‌സിന്റെ പ്രതിഷേധം. മന്ത്രിതല ചർച്ചയാണ് ഉദ്യോഗാർത്ഥികൾ പ്രതീക്ഷിക്കുന്നത്. ചർച്ച വേണ്ട എന്ന നിലപാടിലായിരുന്ന മുഖ്യമന്ത്രിയോട് കടുംപിടിത്തം വേണ്ട എന്ന് പാർട്ടി നിർദേശിച്ചിരുന്നു. ചർച്ചയ്ക്ക് തയ്യാറാവണമെന്ന് ഗവർണറും ആവശ്യപ്പെട്ടതായാണ് സൂചന. ചർച്ച വേണ്ടെന്ന നിലപാട് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്.

ഒഴിവുകൾ റിപ്പോർട്ട് ചെയ്തതടക്കം സർക്കാർ കൈകൊണ്ട നടപടികൾ ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്താനാണ് തീരുമാനം. ഉപാധികളില്ലാതെ സർക്കാർ ചർച്ച നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യം. എന്നാൽ, സർക്കാർ ചർച്ചക്ക് ഒരുങ്ങുമ്പോഴും വ്യക്തമായ ഫോർമുലയില്ല. കൂടുതലൊന്നും ചെയ്യാനില്ലെന്ന വാദമാകും സർക്കാർ ചർച്ചയിലും അറിയിക്കുക.