ആലപ്പുഴ: മാവേലിക്കരയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗ്രാഫിക് ഡിസൈനർ ആയ വിനയകുമാറിനെയാണ് ഞായറാഴ്ച രാത്രി വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്ക്ഡൗൺ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നാൽപ്പത്തിമൂന്നുകാരനായ വിനയകുമാർ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു.

മാവേലിക്കരയിൽ ഗ്രാഫിക് ഡിസൈൻ സ്ഥാപനം നടത്തിവരികയായിരുന്നു വിനയകുമാർ. കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി കുറയുകയും കഴിഞ്ഞവർഷം സ്ഥാപനം പൂട്ടുകയും ചെയ്തു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കിൽ നിന്ന് നോട്ടീസ് വന്നു. ഇതാണ് വിനയകുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

ആത്മഹത്യ കുറിപ്പുകൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണത്തിന് ശേഷം മാത്രമേ മരണത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമാക്കാൻ സാധിക്കുയുള്ളുവെന്നും മാവേലിക്കര പൊലീസ് പറഞ്ഞു.