പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത യുവാവിനെ വരനായി വീട്ടുകാർ തീരുമാനിച്ചപ്പോൾ വിവാഹ മണ്ഡപത്തിൽ നിന്നും ഇറങ്ങിപ്പോയി പെൺകുട്ടിയുടെ മാസ്. കയ്യടിച്ച് സോഷ്യൽ മീഡിയ.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വിവാഹം നടക്കേണ്ടിയിരുന്നത്. വരൻ വിവാഹ മാലയുമായി വധുവിന്റെ അരികിലെത്തി. എന്നാൽ വരൻ പറഞ്ഞ വിദ്യാഭ്യാസ യോഗ്യതയിൽ സംശയം തോന്നിയ വധു അയാളോട് രണ്ടിന്റെ ഗുണനപ്പട്ടിക പറയാൻ ആവശ്യപ്പെട്ടു. അതിനുശേഷം വരണമാല്യം ചാർത്താമെന്നും പറഞ്ഞു. എന്നാൽ വരന് ഗുണനപ്പട്ടിക അറിയില്ലായിരുന്നു. ഇതോടെയാണ് വധു വിവാഹം വേണ്ടെന്ന് തീരുമാനിച്ചത്.

വധുവിന്റെ പ്രതികരണമറിഞ്ഞതോടെ വിവാഹസ്ഥലത്ത് തർക്കമായി. പൊലീസ് ഇടപെടേണ്ടിവന്നു. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്. ബന്ധുക്കളും കുറച്ച് പ്രദേശവാസികളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹം നടക്കാനൊരുങ്ങുമ്പോഴേക്കും വധു മണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കണക്കിന്റെ ആദ്യപാഠം പോലും അറിയാത്ത ഒരാളെ എങ്ങനെ വിവാഹം ചെയ്യുമെന്നാണ് വധു ചോദിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

വരൻ നിരക്ഷരനാണെന്ന് അറിഞ്ഞത് ഞെട്ടിച്ചുവെന്നാണ് വധുവിന്റെ ബന്ധുക്കൾ പറയുന്നത്. വരന്റെ വീട്ടുകാർ ഇക്കാര്യം മറച്ചുവച്ചാണ് വിവാഹത്തിന് ഒരുങ്ങിയതെന്നാണ് അവർ പറയുന്നത്. എന്തായാലും വിദ്യാഭ്യാസയോഗ്യത മറച്ചുവച്ച് വിവാഹത്തിന് ശ്രമിച്ചയാളെ വേണ്ടെന്ന് വച്ച പെൺകുട്ടിയെ അഭിനന്ദിക്കുകയാണ് സാമൂഹ്യമാധ്യമങ്ങൾ. ഇരുവീട്ടുകാരും കൈമാറിയ സമ്മാനങ്ങളും ആഭരണങ്ങളും തിരികെ നൽകി പ്രശ്‌നം ഒത്തുതീർപ്പാക്കിയെന്ന് പൊലീസ് പറഞ്ഞു.