തിരുവനന്തപുരം: ഹരിത മുൻ ഭാരവാഹികളുടെ പരാതിയിൽ വനിതാ കമ്മിഷൻ തിങ്കളാഴ്ച മൊഴിയെടുക്കും. വിശദമായ പരാതി എഴുതി തയാറാക്കി വരാൻ വനിത കമ്മിഷൻ പരാതിക്കാർക്ക് നിർദ്ദേശം നൽകി. ഹരിത സംസ്ഥാന കമ്മിറ്റി മുൻ ഭാരവാഹികളായ 10 പേരാണ് പരാതിക്കാർ. ഹരിത ഭാരവാഹികളുമായി വരുന്ന തിങ്കളാഴ്ച സിറ്റിങ് നടത്തുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു.

പി കെ നവാസ് അടക്കമുള്ള എംഎസ്എഫ് നേതാക്ക വനിതാ പ്രവർത്തകർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്നാണ് വനിതാ കമ്മീഷന് ഹരിത നൽകിയ പരാതി. ഇത് പിൻവലിക്കണമെന്ന് ലീഗ് നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നെ ഉറച്ച നിലപാടിലായിരുന്നു ഹരിത. സമവായ ചർച്ചകളെത്തുടർന്ന് എംഎസ്എഫ് നേതാക്കളായ പികെ നവാസും കബീർ മുതുപറമ്പിലും സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ മാപ്പല്ല സംഘടനാ തലത്തിലുള്ള നടപടിയാണ് വേണ്ടതെന്ന നിലപാടിൽ ഹരിത നേതാക്കൾ ഉറച്ച് നിൽക്കുകയായിരുന്നു.

തുടർന്ന് ഹരിത പിരിച്ചുവിടുകയും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പുറത്താക്കപ്പെട്ട പത്തോളം നേതാക്കളുടെ പരാതിയാണ് വനിതാ കമ്മീഷൻ പരിഗണിക്കുന്നത്.