ന്യുഡൽഹി: കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട മുതിർന്ന നേതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി ഒരു വിഭാഗം നേതാക്കൾ. ഗുലാം നബി ആസാദിനെതിരെ രംഗത്തെത്തി ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ. പാർട്ടിയെ ക്ഷീണിപ്പിക്കുന്ന ആസാദിനെ പുറത്താക്കാൻ ഹൈക്കമാൻഡ് തയ്യാറാവണമെന്നും അവർ ആവശ്യപ്പെട്ടു.

ഹരിയാനയിലെ മുൻ മന്ത്രിമാരായ സുഭാഷ് ബത്ര, കൃഷ്ണൻ മൂർത്തി ഹൂഡ എന്നിവരും മുൻ മുഖ്യമന്ത്രി ബജൻ ലാലിന്റെ ഇളയ മകനും എംഎൽഎയുമായ കുൽദീപ് ബിഷ്ണോയ് എന്നീ നേതാക്കളാണ് ആസാദിനെതിരെ രംഗതെത്തിയത്. അഞ്ച് തവണ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട നേതാവാണ് ആസാദ്. അദ്ദേഹമാണ് ഇപ്പോൾ തെരഞ്ഞെടുപ്പിന് വേണ്ടി വാദിക്കുന്നതെന്നും ഈ നേതാക്കൾ വിമർശിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ സാധിക്കാൻ കഴിയാത്തതിനും ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിനും സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന ഗുലാം നബി ആസാദാണ് കാരണമെന്നും നേതാക്കൾ ആരോപിച്ചു.

പാർട്ടിയിലെ ഫൈവ് സ്റ്റാർ സംസ്‌കാരം തെറ്റാണെന്ന് അദ്ദേഹം ആരോപിക്കുന്നു. അദ്ദേഹം തന്നെ ഫൈവ് സ്റ്റാർ സംസ്‌കാരത്തിലാണ് ജീവിക്കുന്നത്. പാർട്ടി പ്രവർത്തകരോട് ഇടപെടുന്നില്ല. അദ്ദേഹത്തെ എപ്പോഴും ഫൈവ് സ്റ്റാറിലാണ് ഞങ്ങൾ എപ്പോഴും കണ്ടിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹരിയാനയുടെ ഉത്തരവാദിത്വത്തോടെ വന്നപ്പോൾ ഒരു ജില്ലാ തല യോഗം പോലും അദ്ദേഹം നടത്തിയിട്ടില്ല. അദ്ദേഹത്തെയും കപിൽ സിബലിനെയും ആനന്ദ് ശർമ്മയെും പാർട്ടി പുറത്താക്കണം. ഈ മൂന്ന് പേരും ബിജെപിക്ക് വേണ്ടി പാർട്ടിയെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.