കൊച്ചി: ബന്ധുനിയമന വിവാദത്തിൽ, ലോകായുക്ത വിധി ശരിവച്ച ഹൈക്കോടതി വിധിയിൽ മുന്മന്ത്രി കെ.ടി.ജലീലിനെതിരെ രൂക്ഷ വിമർശനം.സംസ്ഥാനത്ത് ഔദ്യോഗിക പദവി സ്വാർഥലാഭത്തിനായി ഉപയോഗിക്കുന്നത് വ്യാപകമെന്ന് കോടതി പറഞ്ഞു. കെ.ടി ജലീലിന്റെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. ഔദ്യോഗിക പദവിയോ സംവിധാനമോ സ്വാർഥലാഭത്തിന് ഉപയോഗിക്കുന്നത് അഴിമതിയാണെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിലയിരുത്തി. ന്യൂനപക്ഷ വികസന കോർപറേഷൻ എംഡി സ്ഥാനത്തേക്കുള്ള നിയമനത്തിന്റെ യോഗ്യതകൾ നിശ്ചയിച്ചത് ജലീൽ സ്വന്തം നിലയ്ക്കാണ്. ഇക്കാര്യത്തിൽ കോർപറേഷനുമായി ജലീൽ കൂടിയാലോചനകൾ നടത്തിയിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ബന്ധുനിയമനവിവാദത്തിൽ കെടി ജലീൽ രാജി വയ്ക്കണമെന്ന ലോകായുക്തയുടെ ഉത്തരവിൽ തെറ്റില്ലെന്നും, ഇടപെടില്ലെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. എല്ലാ രേഖകളും പരിശോധിച്ച് ലോകായുക്ത പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് നിലപാടെടുത്ത ഹൈക്കോടതി ജലീലിന്റെ ഹർജി തള്ളുകയായിരുന്നു. ജലീലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള സംസ്ഥാനസർക്കാർ നിലപാടിനും ഈ ഉത്തരവ് കനത്ത തിരിച്ചടിയാണ്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു സർക്കാർ കോടതിയിൽ പറഞ്ഞത്. ജലീലിന് പിന്തുണയുമായി നേരിട്ട് കോടതിയെ സമീപിക്കണമെന്നായിരുന്നു സർക്കാരിന് എ ജി നൽകിയ നിയമോപദേശം.

്്അതേസമയം, ഹൈക്കോടതിയുടെ വിധി പകർപ്പ് കിട്ടിയ ശേഷം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തുടർ നടപടികൾ കൈകൊള്ളുമെന്ന് കെടി ജലീൽ പറഞ്ഞു.

'തന്നിഷ്ടക്കാർക്കെല്ലാം മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വായ്പ കൊടുത്ത് സമുദായ വഞ്ചകർ മുടിപ്പിച്ച ഒരു അർധ സർക്കാർ സ്ഥാപനത്തെ, നല്ല ശമ്പളത്തിന് രാജ്യത്തെ മികച്ച ഷെഡ്യൂൾഡ് ബാങ്കുകളിലൊന്നിൽ ജോലി ചെയ്യുന്ന ഒരാളുടെ സേവനം ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ മുഖേന ഉപയോഗപ്പെടുത്തി നേരെയാക്കിയെടുക്കാൻ ശ്രമിച്ച ആത്മാർത്ഥതയെ 'തലവെട്ടു' കുറ്റമായി അവതരിപ്പിച്ച് ആഘോഷിച്ച സുഹൃത്തുകളോടും നിഷ്പക്ഷ നിരീക്ഷകരോടും ദേഷ്യം ഒട്ടുമേ ഇല്ല.''

'ഒരു നയാപൈസ പോലും പൊതുഖജനാവിന് നഷ്ടപ്പെടുത്താത്ത തീർത്തും നിരുപദ്രവകരമായ ഒരു പ്രശ്നം രാഷ്ട്രീയ ശത്രുക്കൾ ഇത്രമേൽ ആനക്കാര്യമാക്കുമെന്ന് കരുതി വേണ്ട മുൻകരുതൽ എടുക്കാത്തതിൽ അണുമണിത്തൂക്കം ഖേദവും തോന്നുന്നില്ല. മനുഷ്യന്റെ അകമറിയാൻ ശേഷിയുള്ള ജഗദീശ്വരനായ പരമേശ്വരൻ എല്ലാം നോക്കിക്കാണുന്നുണ്ട് എന്ന വിശ്വാസം നൽകുന്ന കരുത്ത് ചെറുതല്ല.''

''ബഹുമാനപ്പെട്ട ലോകായുക്തയുടെ വിധിയെ തുടർന്നാണ് ഞാൻ രാജിവെച്ചത്. നിയമ വിദഗ്ധരുടെ അഭിപ്രായപ്രകാരം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹൈക്കോടതിയുടെ വിധിക്കു കാത്തുനിൽക്കാതെ തന്നെ ലോകായുക്തയുടെ വിധി നടപ്പിലാക്കപ്പെട്ടു. അതോടെ ആ അദ്ധ്യായം അവിടെ അവസാനിച്ചു. ബഹുമാനപ്പെട്ട ഹൈക്കോടതിയും പ്രസ്തുത വിധി ഇന്ന് അംഗീകരിച്ചതായാണ് പ്രാഥമിക വിവരം. വിധി പകർപ്പ് കിട്ടിയ ശേഷം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തുടർ നടപടികൾ കൈകൊള്ളും''-ജലീൽ പറഞ്ഞു.