കോഴിക്കോട്: നിപ ബാധിച്ച് കേരളത്തിൽ വീണ്ടും മരണം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നിപ ചികിത്സയ്ക്കുള്ള പ്രോട്ടോക്കോൾ പുറത്തിറക്കി ആരോഗ്യവകുപ്പ്. നിപ ബാധിതനായി കോഴിക്കോട് കുട്ടി മരിക്കുകയും സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. നിപ പൊസീറ്റിവായി ചികിത്സയിലുള്ള രോഗികൾക്ക് എല്ലാ ദിവസവും ആർടിപിസിആർ ടെസ്റ്റ് നടത്തും.

രോഗി ആരോഗ്യസ്ഥിതി വീണ്ടെടുത്താലോ, രണ്ടു തവണയായി 5 ദിവസത്തെ ഇടവേളയിൽ ആർട്ടിപിസിആർ ഫലം 3 സാംപിളും നെഗറ്റീവ് ആവുകയോ ചെയ്താൽ ചികിത്സിക്കുന്ന ഡോക്ടറും മെഡിക്കൽ ബോർഡും തീരുമാനിച്ചാൽ രോഗിയെ ഡിസ്ചാർജ് ചെയ്യാം.

ആദ്യഫലം നെഗറ്റീവ് ആയാൽ 3 ദിവസം നിരീക്ഷണത്തിൽ കഴിയണം. തുടർന്നും ലക്ഷണങ്ങൾ ഇല്ലെങ്കിൽ പിന്നീട് 21 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. ലക്ഷണങ്ങൾ ഉള്ളവർക്ക് തുടർ പരിശോധനകൾ നടത്തും. ഫലം നെഗറ്റീവാകുകയും ലക്ഷണങ്ങൾ ഇല്ലാതിരിക്കുകയും ചെയ്താൽ പിന്നീട് 3 ദിവസം നിരീക്ഷണത്തിൽ കഴിയണം.

തുടർന്നും ലക്ഷണമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യും. ഫലം പൊസിറ്റിവ് അല്ലാത്ത, ലക്ഷണം ഉള്ളവർക്ക് മറ്റു രോഗം ഉണ്ടോ എന്ന് കണ്ടെത്താൻ വിശദ പരിശോധന നടത്താനും പ്രോട്ടോക്കോളിൽ ശുപാർശ ചെയ്യുന്നു.