പാലക്കാട്: അട്ടപ്പാടി ചുരത്തിൽ കനത്ത മഴ തുടരുന്നു. ആനമൂളി ഉരള കുന്നിൽ ചപ്പാത്ത് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഒഴുകിപ്പോയി. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന അച്ഛനും മകനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പുത്തൻ പുരക്കൽ സോമനും മകനുമായിരുന്നു പിക്കപ്പ് വാനിൽ ഉണ്ടായിരുന്നത്.

ചപ്പാത്ത് മുറിച്ചു കടക്കുന്നതിനിടെ കുത്തിയൊലിച്ചുവന്ന വെള്ളത്തിൽ പിക്കപ്പ് വാൻ ഒഴുകി പോവുകയായിരുന്നു. വാനിലുണ്ടായിരുന്ന സോമനും മകനും ഒഴുക്കിൽ പെട്ടെങ്കിലും നാട്ടുകാർ വടം കെട്ടി രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ പിക്കപ്പ് വാൻ വലിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ദിവസങ്ങളായി അട്ടപ്പാടി ചുരത്തിൽ കനത്ത മഴയാണ്. അഗളി മേഖലകളിൽ കാര്യമായ മഴയില്ല. എന്നാൽ അട്ടപ്പാടി മേഖലയിലും ചുരത്തിലും ഉൾവനങ്ങളിലും ശക്തമായ മഴ പെയ്യുകയാണ്. മഴയുടെ പശ്ചാത്തലത്തിൽ ചുരത്തിൽ കൂടിയുള്ള ഗതാഗതം ദുസ്സഹമാകുന്നുണ്ട്. പലയിടത്തും പാലങ്ങളും ചപ്പാത്തുകളും കരകവിഞ്ഞൊഴുകുന്നുണ്ട്.

വൈകീട്ട് നാലരയോടെയായിരുന്നു അപകടമുണ്ടായത്. കോഴി വേസ്റ്റുമായി പോകുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. വൈകീട്ടോടെ അട്ടപ്പാടിയിൽ കനത്ത മഴയാണ് പെയ്തത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറിയിട്ടുണ്ട്. ചുരത്തിൽ ഒരാഴ്ചയ്ക്കിടെ കനത്ത മഴയിൽ ഇത് രണ്ടാമത്തെ വാഹനമാണ് ഒലിച്ചുപോയത്