വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലും സ്‌കോട്ട്ലാൻഡിലും കനത്ത മഴ; നദികളിൽ ജലനിരപ്പ് ഉയർന്നു; ഇനിയും 36 മണിക്കൂർ മഴ തുടർന്നേക്കും; ഒരു മഹാപ്രളയം മുന്നിൽ കണ്ട് ബ്രിട്ടൻ
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടൻ: ഇന്നലെ രാത്രിമുതൽ വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലും സ്‌കോട്ട്ലാൻഡിന്റെ ഭാഗങ്ങളിലും ശക്തമായ കാറ്റും പേമാരിയും ആരംഭിച്ചു. സാവധാനം തെക്കോട്ട് നീങ്ങുന്ന മഴ വെള്ളിയാഴ്‌ച്ചയോടെ ലണ്ടൻ നഗരത്തെ വെള്ളത്തിൽ മുക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. കമ്പ്രിയയിൽ ഇന്നലെ തുടങ്ങിയ കനത്ത മഴ ഇന്ന് രാത്രി വരെ തുടർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ പ്രദേശത്ത് ആംബർ വാർണിങ് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഒരടി വരെ (12 ഇഞ്ച്) മഴ പെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സാധാരണയായി ഒക്ടോബറിൽ ലഭിക്കുക 6.3 ഇഞ്ച് മഴ മാത്രമായിരിക്കും.
വരുന്ന 24 മണിക്കൂറിനുള്ളിൽ ഒരു മാസത്തെ മഴ മുഴുവൻ ലഭിക്കുമെന്നാണ് മെറ്റ് ഓഫീസിലെ മെറ്റിയോരോളജിസ്റ്റ് ആനി ഷട്ടിൽവർത്ത് പറയുന്നത്. ഇക്കാലയളവിൽ ലഭിക്കേണ്ടുന്ന ശരാശരി മഴയേക്കാൾ കൂടുതലാണ് ഇപ്പോൾ ലഭിക്കുന്ന മഴ. തെക്ക് പടിഞ്ഞാറൻ സ്‌കോട്ട്ലാൻഡിലെ ഡംഫ്രൈസിലും ഗാലോവേയിലും ഇന്നലെ രാവിലെ 9 മണിവരെ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. ശക്തമായ കുത്തൊഴുക്കിൽ അപകടങ്ങൾക്ക് സാധ്യത ഏറെയുണ്ടെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പലയിടങ്ങളിലും ആംബർ അലർട്ട് നൽകിക്കഴിഞ്ഞു. പലയിടങ്ങളിലും ഗതാഗത തടസ്സമുണ്ടാകും എന്ന മുന്നറിയിപ്പും ഉണ്ട്. കുത്തിയൊഴുകുന്ന വെള്ളത്തിൽ നാടിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ടുപോയേക്കാം എന്നും പലയിടങ്ങലിലും വൈദ്യൂതി വിതരണം മുടങ്ങിയേക്കാം എന്നുമുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കമ്പ്രിയയിൽ നദികൾ കരകവിഞ്ഞൊഴുകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലണ്ടനിലും തെക്കൻ ഇംഗ്ലണ്ടിലും വെള്ളിയാഴ്‌ച്ചയോടെ കനത്ത മഴ ആരംഭിക്കും.
കമ്പ്രിയയിലും സ്‌കോട്ട്ലാൻഡിലും ഇന്നും നാളെയും വെള്ളപ്പൊക്കത്തെ കുറിച്ചുള്ള മുന്നറിയിപ്പുകളുണ്ട്. ഇതനുസരിച്ച് ആളുകൾ വാഹനങ്ങൾ കൂടുതൽ ഉയർന്ന് പ്രദേശങ്ങളിലേക്ക് മാറ്റണം. മാത്രമല്ല, പ്രധാന രേഖകളും മറ്റും വീടുകളുടെ മുകളിലേ നിലയിലേക്ക് മാറ്റണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഗതാഗത തടസ്സത്തിനും സാധ്യതയുണ്ട്. ട്രെയിനുകളും ബസ്സുകളും വൈകി ഓടുന്നതിനും റദ്ദ് ചെയ്യപ്പെടുന്നതിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഉഷ്ണമേഖല പ്രദേശങ്ങളിൽ നിന്നും എത്തിയ ഈർപ്പമുള്ള ഉഷ്ണവായുവാണ് ഇപ്പോൾ ബ്രിട്ടനിൽ മഴയ്ക്ക് കാരണമായിട്ടുള്ളത്. കമ്പ്രിയയിലും സമീപത്തുള്ള കോക്കർ, മാരൺ ഡെർവെന്റ് നദീ പ്രദേശങ്ങളിലും ആംബർ അലർട്ട് നൽകിക്കഴിഞ്ഞു. നദികളിലെ ജലനിരപ്പ് കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണ്. 2009-ൽ കനത്ത വെള്ളപ്പൊക്കം നേരിടേണ്ടി വന്ന കോക്കർമൗത്ത് പട്ടണത്തിൽ മുൻകരുതലുകൾ എടുത്തുകഴിഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, ആദ്യം പ്രവചിച്ച അത്ര ജലനിരപ്പ് നദിയിൽ ഉയർന്നിട്ടില്ല എന്നാണ് കോക്കർമൗത്ത് എമർജൻസി റെസ്പോൺസ് ഗ്രൂപ്പ് പറയുന്നത്.
അതേസമയം, തുടരുന്ന മഴയിൽ കുത്തിയൊലിക്കുന്ന കെന്റ് നദിയുടെ ചിത്രം കമ്പ്രിയയിൽ നിന്നും പകർത്തിയത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ തന്നെ ക്ഷോഭിച്ചിരിക്കുകയാണ് നദി. ഇനിയും ഒന്നരദിവസത്തെ മഴകൂടി ബാക്കിയുണ്ട്. നെയിൽസിലെ മിക്ക ഭാഗങ്ങളിലും അതുപ്ലെ ബേൺലിയിൽ നിന്നും കാൾസിൽ വരെയുള്ള ഭാഗത്തും വെള്ളിയാഴ്‌ച്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്‌ച്ച മുൻപാണ് ഫ്രാൻസിൽ നിന്നും നീങ്ങുന്ന ഒരു കൊറ്റുങ്കാറ്റ് ബ്രിട്ടനിൽ കനത്ത പേമാരിക്കിടയാക്കിയത്. ഒക്ടോബർ 20, 21 തീയതികളിലായി ഇംഗ്ലീഷ് ചാനലിനു കുറുകെ നീങ്ങിയ ന്യുനമർദ്ദം രണ്ട് ഇഞ്ചിലധികം മഴ കൊണ്ടുവന്നിരുന്നു.
മറുനാടന് ഡെസ്ക്