തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ സ്ത്രീകളുമായും അവരുടെ തൊഴിൽ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്താൻ 2017 ജൂലൈയിൽ സംസ്ഥാന സർക്കാർ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. 2017 ൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മലയാള സിനിമയിൽ രൂപീകരിച്ച വനിതാ കൂട്ടായ്മയായ 'വിമൺ ഇൻ സിനിമ കളക്ടീവ്' നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കമ്മിറ്റിയുടെ രൂപീകരണം നടന്നത്. തുടർന്നാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ, റിട്ട ഐഎഎസ് ഓഫീസർ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയ കമ്മിറ്റിയായിരുന്നു രൂപീകരിച്ചത്.

ഈ കമ്മിറ്റിയെ ഹേമ കമ്മിറ്റി എന്ന പേരിലാണ് അറിയപ്പെട്ടത്. രാജ്യത്ത് ആദ്യമായാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി ഒരു സർക്കാർ ഇത്തരത്തിൽ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നതെന്നുള്ളതും പ്രത്യേകതയായിരുന്നു. ഇന്ന് ഈ റിപ്പോർട്ടു ചർച്ചയാകുന്നത് ഈ റിപ്പോർട്ട് പുറത്തുവരാതെ സർക്കാർ കൂടുതൽ ഒളിച്ചുകളി നടത്തുമ്പോഴാണ്. ഇതോടെ എന്താണ് സർക്കാർ ഒളിപ്പിക്കുന്ന രഹസ്യമെന്നും കൂടുതൽ ചർച്ചയാകുന്നു.

ഇതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത ഓരോ ദിവസം കഴിയും തോറും ശക്തമാകുകയാണ്. റിപ്പോർട്ട് പുറത്തു വിടണമെന്നു ചലച്ചിത്ര രംഗത്തെ ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ പറ്റില്ലെന്ന കടുത്ത നിലപാടിലാണു സർക്കാർ. അന്വേഷണ കമ്മിഷനുകളുടെയും കമ്മിറ്റികളുടെയും റിപ്പോർട്ടുകൾക്കു മുൻപ് ഒരിക്കലും സർക്കാർ നൽകിയിട്ടില്ലാത്ത ഗൂഢ സ്വഭാവം ഇതിനു നൽകുമ്പോഴാണ് ജനത്തിനു സംശയം വർധിക്കുന്നത്.

സിനിമാക്കാരുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ കേൾക്കാനും ചർച്ച ചെയ്യാനും എക്കാലത്തും ജനങ്ങൾക്കു വലിയ താൽപര്യമാണ്.എന്നാൽ വെറും ഗോസിപ്പുകൾക്ക് അപ്പുറം ചലച്ചിത്ര രംഗത്തെ വനിതകൾ ഉൾപ്പെടെയുള്ളവർ നേരിടേണ്ടി വന്ന പച്ചയായ ദുരനുഭവങ്ങളുടെയും പീഡനങ്ങളുടെയും ഒട്ടേറെ കഥകൾ ഈ റിപ്പോർട്ടിൽ ഉണ്ട്. അത് വെറും ഗോസിപ്പായി തള്ളാനാവില്ല. ഇരകൾ നേരിട്ട് കമ്മിറ്റി മുൻപാകെ നൽകിയ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അത് പുറത്തു കൊണ്ടു വരണമെന്ന് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ലുയുസിസി) ശക്തമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു.

റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനോട് എതിർപ്പില്ലെന്നും ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതു സർക്കാർ ആണെന്നും താരങ്ങളുടെ സംഘടനയായ 'അമ്മ' വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ പിന്നെ ഇതു പ്രസിദ്ധീകരിക്കാത്തത് ആർക്കു വേണ്ടിയാണ്? ചലച്ചിത്ര രംഗത്തെ പെൺകുട്ടികൾ ഉൾപ്പെടെ പലരും ഹേമ കമ്മിറ്റി മുൻപാകെ നൽകിയത് രഹസ്യ മൊഴി ആണെന്നും അതു പരസ്യപ്പെടുത്തരുത് എന്നു കമ്മിറ്റി നിർദേശിച്ചിട്ടുണ്ടെന്നും സാംസ്‌കാരിക പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് വിശദീകരിക്കുന്നു. സർക്കാർ തലത്തിൽ ഈ റിപ്പോർട്ട് വായിച്ചിട്ടുള്ള അപൂർവം ചിലരിൽ ഒരാളാണ് റാണി ജോർജ്.

സിനിമാ രംഗത്തെ പ്രശസ്തരുടെ പീഡന കഥകൾ ഉള്ളതുകൊണ്ടാണ് റിപ്പോർട്ട് പുറത്തു വിടാത്തത് എന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് മന്ത്രി സജി ചെറിയാൻ പറയുന്നത്. ആരോപണ വിധേയരുടെ പേരുകൾ റിപ്പോർട്ടിൽ ഇല്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. പ്രമുഖരുടെ 'സാന്നിധ്യമാണോ' ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽനിന്നു സർക്കാരിനെ പിന്തിരിപ്പിക്കുന്നത്?

മലയാള സിനിമ രംഗത്തുള്ളവരോട് സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവർ നേരിടുന്ന ചൂഷണം എന്നീ പ്രശ്‌നങ്ങൾ പഠിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതിനായാണ് കമ്മിറ്റിയെ സർക്കാർ ചുമതലപ്പെടുത്തിയതെങ്കിലും ഏതാണ്ട് രണ്ടു വർഷത്തോളം സമയമെടുത്ത് 2019 ഡിസംബർ 31ന് കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് മുമ്പിൽ 300 പേജുള്ള റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. പിന്നാലെ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി വിമൻ ഇൻ സിനിമാ കളക്ടീവ് രംഗത്ത് വന്നെങ്കിലും റിപ്പോർട്ട് വെളിപ്പെടുത്തുന്നതിനുപകരം കമ്മിഷന്റെ ശുപാർശകൾ പഠിക്കാൻ സർക്കാർ മറ്റൊരു കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.

സിനിമാ മേഖലയിലെ പ്രമുഖരുടെ ഉറക്കം കളയുന്ന വിവരങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ടെന്നാണ് സൂചനകൾ. സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളവർ വരെ സിനിമാ മേഖലിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന വസ്തുത നടി പാർവതി തിരുവോത്ത് കുറച്ചു നാൾ മുമ്പാണ് തുറന്നു പറഞ്ഞത്. ഹേമ കമ്മിറ്റിയുമായി സംസാരിച്ച, പാർവ്വതിയുമായി അടുപ്പമുള്ളവരിൽ നിന്നും ലഭിച്ച സൂചനകൾ പ്രകാരമാണ് അവർ അന്ന് ഇക്കാര്യം തുറന്നു പറഞ്ഞത്. പലകാര്യങ്ങളും പുറത്തുപറയാത്തത് ജീവഭയം ഉള്ളതുകൊണ്ടാണെന്നും താരം വ്യക്തമാക്കിയിരുന്നു.

സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് ഹേമ കമ്മീഷനിൽ മൊഴി നൽകിയിട്ടുണ്ട്. ഇൻഡസ്ട്രിയിലെ വളരെ പ്രമുഖരായ പലരെപ്പറ്റിയും ഈ മൊഴികളിൽ പരാമർശിക്കുന്നുണ്ട്. കാര്യങ്ങളെല്ലാം എന്തുകൊണ്ട് പുറത്തുപറഞ്ഞു കൂടായെന്ന് ലാഘവത്തോടെ ചോദിക്കുന്നവരോട് ഒരു ഉത്തരമെ പറയാനുള്ളൂ. ജീവഭയം ഉള്ളതുകൊണ്ടാണ്, ഭീഷണി ഫോൺകോളുകളൊക്കെ നമ്മളെയും തേടിയെത്തുന്നുണ്ട്. ജോലി ചെയ്തു ജീവിക്കുകയെന്നത് ഇവിടെ അനുവദീനയമായ കാര്യമല്ല. സെക്‌സ് റാക്കറ്റടക്കം എല്ലായിടത്തും സുഖമമാക്കുന്നവർ ഇൻഡസ്ട്രിയുടെ ഉള്ളിലുണ്ട്. ഇക്കാര്യങ്ങളൊക്കെ വിശദമായി തന്നെ ഹേമ കമ്മീഷനിൽ പറഞ്ഞിട്ടുണ്ടെന്നാണ് പാർവ്വതിയുടെ വെളിപ്പെടുത്തൽ.

ഇതിനിടെ മറ്റൊരു കാര്യം കൂടി പാർവ്വതി പറഞ്ഞിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാത്തതിന്റെ കാരണം മൊഴി കൊടുത്തവരുടെ പേര് അതിനകത്തുണ്ട് എന്നതുകൊണ്ടല്ലെന്നും ആർക്കൊക്കെ എതിരെയാണോ മൊഴി കൊടുത്തത് ആ പേരുകൾ പുറത്തുവരരുത് എന്നുള്ളതുകൊണ്ടാണെന്നുമുള്ളതായിരുന്നു അത്. എന്തൊക്കെയായാലും മലയാള സിനിമാ രംഗത്ത് മുൻനിരയിൽ നിൽക്കുന്ന പലരുടെയും മുഖംമുടികൾക്കു പിറകിലെ യഥാർത്ഥ മുഖം ഹേമാ കമ്മിറ്റി റിപ്പോർട്ടിനുള്ളിലുണ്ട്. അത് പുറത്തു വന്നാൽ വലിയൊരു കോളിളക്കം തന്നെ സമൂഹത്തിൽ സൃഷ്ടിക്കപ്പെടുമെന്നുള്ള കാര്യഗത്തിൽ യാതൊരു സംശയവുമില്ല.