മുംബൈ: മുംബൈയിൽ വൻ ലഹരിമരുന്നു വേട്ട. നവി മുംബൈയിലെ നവ ഷേവ പോർട്ടിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 125 കോടി രൂപ മൂല്യം വരുന്ന മയക്കുമരുന്ന് പിടികൂടി. 25 കിലോ ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ റെയ്ഡിൽ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വ്യവസായി ജയേഷ് സാങ് വിയെ അറസ്റ്റ് ചെയ്തു.

ഇറാനിൽ നിന്ന് കടലെണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിലാണ് ജയേഷ് സാങ് വി ഹെറോയിൻ കടത്തിയതെന്നാണ് റിപ്പോർട്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ ഇറാനിൽ നിന്ന് മുംബൈയിലേക്ക് ഹെറോയിൻ കടത്താൻ ഉപയോഗിച്ച കണ്ടെയ്നർ പിടിച്ചെടുത്തു. ഒക്ടോബർ നാലിനാണ് റെയ്ഡ് നടന്നത്.

കഴിഞ്ഞമാസം ഇതേ പോർട്ടിൽ നിന്ന് അഞ്ചുകിലോ ഹെറോയിൻ കസ്റ്റംസ് പിടികൂടിയിരുന്നു. 25 കോടി രൂപ മൂല്യമുള്ള ഹെറോയിൻ കടത്തിയ കേസിൽ രണ്ടു സ്ത്രീകളെയാണ് അന്ന് അറസ്റ്റ് ചെയ്തത്. സെപ്റ്റംബറിൽ മുന്ദ്ര പോർട്ടിൽ നിന്ന് 20000 കോടി രൂപ മൂല്യം വരുന്ന മയക്കുമരുന്ന് പിടികൂടിയത് രാജ്യത്തെ ഞെട്ടിച്ചിരുന്നു.