കൊച്ചി: വിവാഹങ്ങളും ഓൺലൈനിലേക്ക് മാറാൻ അധിക നാൾ വേണ്ടി വരില്ല. വീഡിയോ കോൺഫറൻസ് വഴി വിവാഹം നടത്താനുള്ള സാധ്യത പരിശോധിക്കാൻ ഹൈക്കോടതി.സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വിഡിയോ കോൺഫറൻസ് വഴി വിവാഹം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി ധന്യ മാർട്ടിൻ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം.

സംബന്ധിച്ച ഹർജി ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചു.ക്രിമിനൽ കേസിലെ ഒരു സാക്ഷി വിഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഹാജരാകുന്നുണ്ടെങ്കിൽ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നവർക്ക് വിഡിയോ കോൺഫറൻസിങ് വഴി അതിനുള്ള അനുവാദവും നൽകണമെന്നും കോടതി പറഞ്ഞു. സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിന്റെ സ്വഭാവം കരാറിന്റെയാണെങ്കിൽ ഇക്കാര്യത്തിൽ വിവര സാങ്കേതിക നിയമത്തിന്റെ വ്യവസ്ഥകളും പ്രസക്തമാണ്.

മാറുന്ന സാമൂഹിക ആവശ്യങ്ങൾക്ക് അനുസരിച്ചു മാറുക മാത്രമല്ല, നിയമം സാങ്കേതികവിദ്യയുടെ പുരോഗതിയെ അംഗീകരിക്കുകയും വേണമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. മാറുന്ന സമൂഹത്തിന്റെ ആവശ്യങ്ങളോടു പ്രതികരിക്കുന്നതിൽ നിയമം പരാജയപ്പെട്ടാൽ ഒന്നുകിൽ അത് സമൂഹത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തും അല്ലെങ്കിൽ വളർച്ചയ്ക്കു തടസ്സമായ നിയമത്തെ, മതിയായ ഓജസ്സുള്ള സമൂഹം ദൂരെയെറിയുമെന്നും സുപ്രീം കോടതി വിധി ഉദ്ധരിച്ച് കോടതി പറഞ്ഞു.

വിവാഹത്തിനായി നോട്ടിസ് നൽകിയതിനുശേഷം വിദേശത്തേക്ക് പോകേണ്ട അവസ്ഥയുണ്ടാകുന്ന ഒട്ടേറെ കേസുകൾ ഉണ്ടാകുന്നുണ്ട്. പലർക്കും വിവാഹത്തിനായി നാട്ടിലെത്താനാവാത്ത സാഹചര്യവും ഉണ്ടാകുന്നുണ്ട്. നിയമത്തിലെ വ്യവസ്ഥകളുടെ പ്രായോഗികമായ വ്യാഖ്യാനം ഉണ്ടായാൽ മാത്രമേ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനാവൂയെന്നും കോടതി കൂട്ടിച്ചേർത്തു