ആഗ്ര: താജ്മഹലിലെ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്ബാദ് സ്വദേശിയാണ് അറസ്റ്റിലായത്. പ്രാഥമിക ചോദ്യംചെയ്യലിൽ ഇയാൾ മാനസികരോഗിയാണെന്ന് അവകാശപ്പെട്ടതായും ആഗ്രയിൽ നേരത്തെ ചികിത്സ തേടിയിരുന്നതായും പൊലീസ് പറഞ്ഞു. അതേസമയം, ഇയാളെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

വ്യാഴാഴ്ച രാവിലെയാണ് ഉത്തർപ്രദേശ് പൊലീസിന്റെ എമർജൻസി നമ്പറിൽ താജ്മഹലിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് താജ്മഹലിൽനിന്ന് സന്ദർശകരെ ഒഴിപ്പിക്കുകയും വ്യാപകമായ പരിശോധന നടത്തുകയും ചെയ്തു. ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽ താജ്മഹൽ അടച്ച് ആളുകളെ ഒഴിപ്പിച്ചു. അതീവ ജാഗ്രതാ നിർദ്ദേശമാണ് മേഖലയിൽ പുറപ്പെടുവിച്ചത്.

ഒരു അജ്ഞാത ഫോൺ സന്ദേശമാണ് താജ്മഹലിന്റെ സുരക്ഷാ വിഭാഗത്തിന് ഇന്ന് രാവിലെ ലഭിച്ചത്. സിഐഎസ്എഫും ആഗ്രാ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ബോംബ് സ്വാഡും താജ്മഹലിലെത്തിയിരുന്നു. ആയിരക്കണക്കിന് സഞ്ചാരികൾ താജ്മഹലിനകത്ത് ഉണ്ടായിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ വിനോദ സഞ്ചാരികളെ ഒഴപ്പിക്കുകയും താജ്മഹലിലേക്കുള്ള പ്രധാന വാതിലുകൾ അടക്കുകയും ചെയ്തു.

സിഐ.എസ്.എഫും ബോംബ് സ്‌ക്വാഡും ഉൾപ്പെടെയുള്ളവരും പരിശോധനയിൽ പങ്കെടുത്തു. പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ 11.15 ഓടെ താജ്മഹൽ വീടും സന്ദർശകർക്കായി തുറന്നുനൽകിയിരുന്നു.