കാഞ്ഞങ്ങാട്: എറണാകുളം വ്യവസായിയെ പെൺകെണിയിൽ കുരുക്കി ലക്ഷങ്ങൾ കൈക്കലാക്കിയ കേസ്സിൽ റിമാന്റിലുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാന്റിൽ കഴിയുന്ന നാല് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുമെന്ന് കേസ്സന്വേഷണ ഉദ്യോഗസ്ഥനായ ഐപി, കെ. പി. സതീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. കസ്റ്റഡി അപേക്ഷ നാളെ പൊലീസ് കോടതിയിൽ സമർപ്പിക്കും.

കാസർകോട് നായന്മാർ മൂലയിൽ വാടക വീട്ടിൽ താമസിക്കുന്ന സാജിദ 35, കാസർകോട് സ്വദേശികളും കൊവ്വൽപ്പള്ളിയിലെ കല്ലംചിറ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഉമ്മർ 55, ഭാര്യ ബീഫാത്തിമ 45, പിലാത്തറ ചെറുതാഴം സ്വദേശി ഇഖ്ബാൽ 45, എന്നിവരാണ് ഹണി ട്രാപ്പ് കേസ്സിൽ റിമാന്റിലുള്ളത്. എറണാകുളം കടവന്ത്ര സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കി നാലരലക്ഷം രൂപയും ആറരപവൻ സ്വർണ്ണാഭരണങ്ങളും വാച്ചുമുൾപ്പെടെ തട്ടിയെടുത്ത കേസ്സിലാണ് പ്രതികളുടെ അറസ്റ്റ്. കണ്ണൂർ സ്വദേശിയുൾപ്പെടെ ഏതാനും പ്രതികൾ കേസ്സിൽ പിടിയിലാകാനുണ്ട്.

ഉമ്മർ - ബീഫാത്തിമ ദമ്പതികളുടെ ഏക മകളാണ് സാജിദയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ വ്യവസായിയെ കെണിയിൽ പെടുത്തിയത്. ഇയാളും സാജിദയുമായുള്ള രഹസ്യ വിവാഹം നടത്തിയ ശേഷം പ്രതികൾ കിടപ്പറ രംഗങ്ങൾ ഒളിക്യാമറ ഉപയോഗിച്ച് പകർത്തുകയായിരുന്നു. സാജിദയുടെ അറിവോടെയായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്. ലൈംഗിക ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികൾ വ്യവസായിയിൽ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്തു. 5 ലക്ഷം രൂപ കൂടി നൽകിയില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ കിടപ്പറ ദൃശ്യം പ്രചരിപ്പിക്കുമെന്നും പറഞ്ഞാണ് ഇവർ വ്യവസായിയെ ഭീഷണിപ്പെടുത്തിയത്.

ആസൂത്രിത ഗൂഢാലോചനയിലൂടെ എറണാകുളം വ്യവസായിയെ പ്രതികൾ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. മാനക്കേടോർത്ത് പരാതി നൽകാൻ തയ്യാറാവാതിരുന്ന വ്യവസായി കൂടുതൽ പണമാ വശ്യപ്പെട്ട് പ്രതികൾ ഭീഷണി തുടർന്നതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഒളിവിലുള്ള മറ്റ് പ്രതികളെ കണ്ടെത്തുന്നതിനും വ്യവസായിയുടെ കിടപ്പറ രംഗങ്ങൾ ചിത്രീകരിച്ച ക്ലിപ്പിങ്‌സ് പിടികൂടുന്നതിനുമായാണ് പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയിൽ ചോദിച്ചത്. ഹണി ട്രാപ്പിൽ കുടുക്കി പ്രതികൾ കൂടുതൽ പേരിൽ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. നേരത്തെയും സമാന രീതിയിലുള്ള തട്ടിപ്പ് ഈ സംഘം നടത്തിയിരുന്നു. സാജിദയെ ഉപയോഗപ്പെടുത്തി കാസർകോട്ടെയും പരിസരത്തെയും നിരവധി പേരെ സംഘം കെണിയിൽ പ്പെടുത്തയിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സാജിദ മിസ്‌കോൾ അടിച്ചാണ് തട്ടിപ്പിന് തുടക്കം ഇടുന്നത്. സാജിദയുടെ നമ്പറിലേക്ക് തിരികെ വളിക്കുന്നവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ പ്രത്യേക സ്ഥലത്തേക്ക് യുവതി വിളിപ്പിക്കും. തുടർന്ന് യുവതിക്കൊപ്പം നിർത്തി സംഘം ദൃശ്യങ്ങൾ പകർത്തും.പിന്നീട് ഈ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് സംഘം ചെയ്തിരുന്നത്. ഇത്തരത്തിലായിരുന്നു കാസർകോടുള്ള വ്യാപാരി തട്ടിപ്പിൽ കുടുങ്ങിയത്. 48000 രൂപയാണ് വ്യാപാരിയിൽ നിന്ന് ആദ്യം സംഘം തട്ടിയെടുത്ത്. പിന്നീട് വീണ്ടും കൂടുതൽ തുക ആവശ്യപ്പെട്ടതോടെ വ്യാപാരി പൊലീസിനെ സമീപിക്കുകയായിരുന്നു.