പേരാവൂർ: നിടുംപൊയിൽ കറ്റിയാടിൽ യുവാവ് ആത്മഹത്യ ചെയ്തതിനുപിന്നിൽ ഹണിട്രാപ്പ് സംഘമെന്ന് ബന്ധുക്കളുടെ പരാതി. കറ്റിയാടിലെ മങ്ങാടൻ ദിപിന്റെ (24) മരണത്തിന് പിന്നിൽ ഹണിട്രാപ്പ് സംഘമാണെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കളാണ് ഇരിട്ടി ഡിവൈ.എസ്‌പി.ക്ക് പരാതി നല്കിയത്. മരിക്കുന്നതിനുതൊട്ട് മുൻപ് ദിപിൻ വിദേശത്തുള്ള സുഹൃത്ത് അതുലിന് അയച്ച വോയ്സ് ക്ലിപ്പുകളാണ് ആത്മഹത്യക്ക് പിന്നിൽ തേൻകെണിയാണെന്ന് തിരിച്ചറിയാൻ കാരണം.ദിപിൻ സന്ദേശങ്ങൾ അയച്ചത് അതുലിന്റെ വിശ്രമനേരത്തായതിനാൽ മണിക്കൂറുകൾക്കുശേഷമാണിത് കാണുന്നത്.

മൊബൈലിൽ പരിചയപ്പെട്ട പെൺകുട്ടി വീഡിയോ കോളിലൂടെ അടുത്തശേഷമാണ് തട്ടിപ്പിനിരയാക്കിയത്. വീഡിയോ കോളിലൂടെ നഗ്‌നത പ്രദർശിപ്പിച്ച് റെക്കോഡ് ചെയ്താണ് ദിപിനെ വലയിലാക്കിയത്. അശ്ലീലദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കാൻ 11,000 രൂപയാണ് പെൺകുട്ടി ആവശ്യപ്പെട്ടത്. ദിപിൻ ആത്മഹത്യ ചെയ്ത ദിവസം വൈകുന്നേരം അഞ്ചിനകം തുക അയക്കാനും ആവശ്യപ്പെട്ടു.എന്നാൽ, ഈ സമയപരിധിക്കുള്ളിൽ തുക അയക്കാനായില്ല. തുടർന്ന് പെൺകുട്ടിയുടെ ഭീഷണിസന്ദേശം വന്നപ്പോൾ താൻ ആത്മഹത്യ ചെയ്യുകയാണെന്നും അത് നേരിട്ടുകാണാമെന്നും ദിപിൻ മറുപടി നല്കി. ഇതിനുശേഷമാണ് ആത്മഹത്യ ചെയ്തത്. ഇക്കാര്യങ്ങളെല്ലാം ദിപിൻ സുഹൃത്തിനയച്ച ശബ്ദസന്ദേശത്തിലുണ്ട്.

മരിക്കുന്നതിന് തൊട്ടുമുൻപ് പെൺകുട്ടിയുമായി ദിപിൻ നടത്തിയ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടും അതുലിന് അയച്ചിരുന്നു. പെൺകുട്ടിയെ ലൈവ് വീഡിയോ കോൾ വിളിച്ചാണ് ദിപിൻ ആത്മഹത്യചെയ്തതെന്നാണ് സുഹൃത്തിനയച്ച ചാറ്റിൽ വ്യക്തമാവുന്നത്. ദിപിന്റെ സഹോദരങ്ങളായ ദിവ്യ, ദിൻഷ എന്നിവരും പിതൃ സഹോദരന്റെ മകൻ സന്തോഷുമാണ് ഇരിട്ടി ഡിവൈ.എസ്‌പി. പ്രിൻസ് അബ്രഹാമിന് പരാതി നല്കിയത്.

ഇക്കഴിഞ്ഞ ബുധനാഴ്ച സന്ധ്യയോടെയാണ് ദിപിനെ വീടിനടുത്ത വനത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസുഖബാധിതരായ മാതാപിതാക്കളു
ടെ ഏക ആശ്രയമായിരുന്നു നിർമ്മാണത്തൊഴിലാളിയായിരുന്ന ദിപിൻ.