പുനലൂർ: പട്ടണത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ആഹാരസാധനങ്ങൾ പിടികൂടി നശിപ്പിച്ചു. ടി.ബി ജങ്ഷനിലെ വെജിറ്റേറിയൻ ഉൾപ്പെടെ മൂന്നിടത്തും ചെമ്മന്തൂരിലെ ഒരു ഹോട്ടലിൽനിന്നുമാണ് ഭക്ഷ്യയോഗ്യമല്ലാത്തതും ആരോഗ്യ പ്രശ്‌നങ്ങൾ ഉളവാക്കുന്നതുമായ പഴകിയ ആഹാരം കണ്ടെടുത്തത്. ആഴ്ചകളോളം പഴക്കമുള്ള മാംസം, പൂപ്പലായ അച്ചാർ ഉൾപ്പെടെ മറ്റ് കറികൾ, പൊറോട്ട, ചപ്പാത്തി തുടങ്ങിയവയാണ് പിടികൂടിയത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉളവാക്കുന്ന കൃത്രിമ കൂട്ടുകൾ കറികളിലും മറ്റും ചേർക്കുന്നതായും കണ്ടെത്തി.

ക്രമക്കേടുകൾ കണ്ടെത്തിയ ഹോട്ടലുകളുടെ നടത്തിപ്പുകാർക്ക് പിഴ ചുമത്തി താക്കിതു നൽകി. ശബരിമല സീസൺകൂടി കണക്കിലെടുത്താണ് അധികൃതർ ചൊവ്വാഴ്ച പരിശോധനക്കെത്തിയത്. പഴകിയ ആഹാരം വിൽപന, വിലവിവര പട്ടിക പ്രസിദ്ധീകരിക്കാതിരിക്കൽ, വൃത്തിഹീനമായ അന്തരീക്ഷം തുടങ്ങിയവക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.