കാസർകോട്: മൂന്നു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഉത്തർപ്രദേശ് സ്വദേശിക്കൊപ്പം ഒളിച്ചോടി രണ്ട് ദിവസത്തിന് ശേഷം വീട്ടമ്മ തിരിച്ചെത്തി. ബദിയടുക്ക കജെ സ്വദേശി അബ്ബാസിന്റെ ഭാര്യ റിഫാനത്താണ് തിരിച്ചെത്തിയത്. എന്നാൽ ഇവരെ സ്വീകരിക്കാനാകില്ലെന്ന് ഭർത്താവ് കോടതിയെ അറിയിച്ചു.

പരപ്പ ഗ്രാമീൺ ബാങ്കിന് സമീപം ബാർബർ ഷോപ്പ് നടത്തിയിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ അലം എന്ന യുവാവിനൊപ്പമാണ് 35കാരിയായ വീട്ടമ്മ ഒളിച്ചോടിയത്. യുവതിയും ഉത്തർപ്രദേശ് സ്വദേശിയും പാലക്കാട് എത്തി ലോഡ്ജിൽ മുറിയെടുത്ത് രണ്ടു ദിവസം താമസിച്ചു.

ഇതിനിടെയാണ് മക്കളെ ഉപേക്ഷിച്ചു പോയ ഭാര്യയ്‌ക്കെതിരെ ഭർത്താവ് കേസ് കൊടുത്ത വിവരം യുവതിയെ നാട്ടിൽ നിന്ന് സുഹൃത്ത് വിളിച്ച് അറിയിച്ചത്. ഇതേത്തുടർന്ന് വീട്ടമ്മയും ഉത്തർപ്രദേശ് സ്വദേശിയും കഴിഞ്ഞ ദിവസം കാസർകോട് തിരിച്ചെത്തി പൊലീസിന് മുന്നിൽ ഹാജരാകുകയായിരുന്നു.

ഇവരെ കോടതിയിൽ ഹാജരാക്കിയെങ്കിലും യുവതിയെ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് തയ്യാറായില്ല. ഇതേത്തുടർന്ന് യുവതിയെ, അവരുടെ വീട്ടുകാർക്കൊപ്പമാണ് കോടതി മടക്കി അയച്ചത്. യുപി സ്വദേശിയായ ആലമിനെതിരെ യുവതിക്ക് പരാതി ഇല്ലാത്തതിനാൽ ഇയാളെ പൊലീസ് വിട്ടയച്ചു.