കൊൽക്കത്ത: തന്റെ അനുമതിയില്ലാതെ സ്മാർട്ട്ഫോൺ വാങ്ങിയ ഭാര്യയെ കൊല്ലാൻ വാടക കൊലയാളിയെ ഏർപ്പാടാക്കിയ ഭർത്താവ് അറസ്റ്റിൽ. കൊൽക്കത്തയിലെ നരേന്ദ്രപൂരിൽ വ്യാഴാഴ്ചയാണ് സംഭവം. രാജേഷ് ഝാ എന്ന 40കാരനാണ് പിടിയിലായത്. കൊലയാളിയുടെ ആക്രമണത്തിൽ തൊണ്ടയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്.

യുവതി ഏതാനും മാസം മുമ്പ് ഭർത്താവിനോട് സ്മാർട്ട്ഫോൺ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അയാൾ അത് നിരസിച്ചു. തുടർന്ന് യുവതി ട്യൂഷൻ ക്ലാസ് എടുത്ത് സ്വരുക്കൂട്ടിയ പണം കൊണ്ട് ജനുവരി ഒന്നിന് ഒരു സ്മാർട്ട് ഫോൺ വാങ്ങി.

ഇതറിഞ്ഞ ഭർത്താവ് രോഷാകുലനാകുകയും ഭാര്യയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നുവെന്ന് നരേന്ദ്രപൂർ പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഭർത്താവ് വീടിന്റെ പ്രധാന വാതിൽ പൂട്ടാനെന്ന് പറഞ്ഞു പോയി.

ഏറെനേരം കഴിഞ്ഞിട്ടും ഭർത്താവ് മടങ്ങി വരാതിരുന്നതോടെ യുവതിക്ക് എന്തോ പന്തികേടുണ്ടെന്ന് തോന്നി. ഭർത്താവിനെ അന്വേഷിച്ചുപോയ യുവതിയെ രണ്ടുപേർ ആക്രമിച്ചു. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തിന് മുറിവേൽപ്പിച്ചു. അക്രമികളുടെ പിടിയിൽ നിന്നും കുതറിയോടിയ യുവതി ഒച്ചവെച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

ഓടിക്കൂടിയ അയൽവാസികൾ യുവതിയുടെ ഭർത്താവിനെയും വാടകക്കൊലയാളി സുരജിത്തിനെയും പിടികൂടി പൊലീസിന് കൈമാറി. ഇതിനിടെ രക്ഷപ്പെട്ട അക്രമിസംഘത്തിലെ രണ്ടാമനു വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഗുരുതരമായി മുറിവേറ്റ യുവതിയുടെ തൊണ്ടയ്ക്ക് ഏഴു സ്റ്റിച്ച് ഇടേണ്ടി വന്നു.