കട്ടപ്പനയിലെ വൃദ്ധയുടെ മരണം:ഭർത്താവിനെ ഇന്ന് ചോദ്യം ചെയ്യും; കേസിൽ തുമ്പുണ്ടാക്കാൻ കുടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്; പൊലീസിനെ ആശയക്കുഴപ്പിലാത്തുന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന മറ്റു സ്വർണവും പണവും നഷ്ടപ്പെടാത്തത്; ചിന്നമ്മയുടെ ഘാതകനെ തേടി പൊലീസ്
- Share
- Tweet
- Telegram
- LinkedIniiiii
കട്ടപ്പന: കൊച്ചുതോവാളയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിനെ ഇന്നു ചോദ്യം ചെയ്യും. പുലർച്ചെ എഴുന്നേറ്റ് താഴത്തെ നിലയിൽ എത്തിയപ്പോഴാണു കട്ടിലിൽ നിന്നു താഴെ വീണ നിലയിൽ ഭാര്യയെ കണ്ടെത്തിയതെന്നാണ് അദ്ദേഹത്തിന്റെ ആദ്യത്തെ മൊഴി. വിശദമായ മൊഴി എടുക്കുമ്പോൾ കൂടുതൽ സൂചന ലഭിക്കുമെന്നാണു പൊലീസിന്റെ നിഗമനം. കൂടുതൽ പേരുടെ മൊഴിയെടുത്തു കൊലയാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. ഇതിന്റെ ഭാഗമായി കുടുംബാംഗങ്ങൾ, വീടിന്റെ അകത്തും പുറത്തുമായി പണിയെടുത്തിരുന്നവർ, സമീപവാസികൾ തുടങ്ങി ഇരുപത്തഞ്ചോളം പേരുടെ മൊഴി ഇന്നു രേഖപ്പെടുത്തും.
ചിന്നമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.അണിഞ്ഞിരുന്ന 4 പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെങ്കിലും വീട്ടിൽ സൂക്ഷിച്ചിരുന്ന മറ്റു സ്വർണവും പണവും നഷ്ടപ്പെട്ടിട്ടില്ല. മോഷണം നടന്നതിന്റെ കാര്യമായ ലക്ഷണങ്ങളും വീട്ടിൽ ഇല്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സംശയകരമായ രീതിയിൽ ഒന്നും കണ്ടെത്താനായില്ല.ഇതാണ്് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രിൽ 8ാം തീയതി പുലർച്ചെയാണ് കട്ടപ്പന സ്വദേശി ചിന്നമ്മയെ വീടിനുള്ളിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിൽ കൊലപാതകമെന്ന് തെളിഞ്ഞതോടെ ഒരു തുമ്പും കിട്ടാതിരുന്നു അന്വേഷണ സംഘത്തിന് അൽപ്പം ആശ്വാസമാകുകയായിരുന്നു.കട്ടപ്പന ഡിവൈഎസ്‌പി ജെ.സന്തോഷ്‌കുമാർ, എസ്എച്ച്ഒ ബി.ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പുലർച്ചെ നാലരയോടെ റൂമിനുള്ളിൽ ചിന്നമ്മയെ ചോരയൊലിപ്പിച്ച നിലയിൽ ഭർത്താവ് ജോർജ് കണ്ടെത്തുകയായിരുന്നു. ഉടനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.ശരീരത്തിൽ ധരിച്ചിരുന്ന മാലയും വളകളും മോതിരവും അടക്കം നാലു പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന ഭർത്താവിന്റെ മൊഴിയെ തുടർന്നാണ് പൊലീസ് അന്വേഷണം വിപുലീകരിച്ചത്. മോഷണമാവാം ഇതിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, മുറിയിൽ മൽപ്പിടുത്തം നടത്തിയതായി യാതൊരു സൂചനകളും പൊലീസിന് ലഭിച്ചിട്ടില്ല. എന്നാൽ വീടിന്റെ പിറകിലത്തെ വാതിൽ പുറത്തുനിന്ന് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു.
പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ അലമാരിയിൽ 25 പവന്റെ സ്വർണാഭരണങ്ങൾ ഇരിപ്പുണ്ടായിരുന്നു. വീടുപണി നടക്കുന്നതിനാൽ ബാങ്കിൽ നിന്നും എടുത്തവച്ച ഒരു ലക്ഷത്തോളം രൂപയും അലമാരിയിൽ തന്നെ ഉണ്ടായിരുന്നു. സാമ്പത്തികമായി നല്ല നിലയിലായിരുന്ന ജോർജിന്റെ വീട്ടിൽ പണമുണ്ടാവുമെന്ന് കരുതി കയറിയ മോഷ്ടാക്കൾ എന്തുകൊണ്ട് അലമാര പരിശോധിച്ചില്ലായെന്നതാണ് പൊലീസിനെ കുഴപ്പിക്കുന്ന ഒരു കാര്യം.ജോർജിന് ശത്രുക്കളൊന്നും ഉള്ളതായി അറിയില്ല.
വീടുപണി നടക്കുന്നതിനാൽ ജോർജ് മുകളിലത്തെ നിലയിലും ചിന്നമ്മ താഴെത്തെ നിലയിലുമാണ് കിടന്ന് ഉറങ്ങിയിരുന്നത്. തൃശൂരിലെ മകളുടെ വീട്ടിലേക്ക് വെളുപ്പിനെ പോവാനായി തലേദിവസം തന്നെ ഡ്രസുകളും മറ്റും ബാഗിലാക്കി വച്ചിരുന്നു. വെളുപ്പിന് നാലരയോടെ ചിന്നമ്മയെ വിളിച്ചുണർത്താനായി താഴത്തെ നിലയിൽ എത്തിയപ്പോൾ കട്ടിലിൽ നിന്ന് താഴെവീണുകിടക്കുന്ന നിലയിലായിരുന്നു. വായിൽ നിന്ന് രക്തം വന്നിരുന്നു. കൂടാതെ ഒരു തുണി വായിൽ കടിച്ചുപിടിച്ചിട്ടുമുണ്ടായിരുന്നു. ഉടൻതന്നെ നാട്ടുകാരെ വിളിച്ചുകൂട്ടി ചിന്നമ്മയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു.
വിവരമറിഞ്ഞ് കട്ടപ്പന ഡിവൈ.എസ്‌പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് തെളിവുകൾ നഷ്ടമാവാതിരിക്കാൻ നടപടി സ്വീകരിച്ചു. ഫിംഗർപ്രിന്റ് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇവർക്ക് നാല് പെൺമക്കളും ഒരു മകനുമാണുള്ളത്. രണ്ട് പെൺമക്കൾ ന്യുസിലന്റിലാണ്. മകൻ കുവൈറ്റിലും. കോതമംഗലം, തൃശൂർ എന്നിവിടങ്ങളിലാണ് 2 പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയച്ചിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ