പനാജി: കോവിഡ് വ്യാപനത്തെത്തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കേണ്ടിയിരുന്ന ഹൈദരാബാദ്-ജംഷേദ്പുർ മത്സരം നീട്ടിവെച്ചു. ഇരുടീമുകളിലെയും താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മത്സരം നീട്ടാൻ അധികൃതർ നിർബന്ധിതരായത്.ലീഗിലെ ഭൂരിഭാഗം ക്ലബ്ബുകളെയും കോവിഡ് ബാധിച്ചുകഴിഞ്ഞെന്നാണ് അറിയുന്നത്.

കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ എഫ്.സി മത്സരവും മോഹൻ ബഗാൻ-ബെംഗളൂരു എഫ്.സി മത്സരവും മോഹൻ ബഗാൻ-ഒഡിഷ എഫ്.സി മത്സരവും ഇതിനോടകം കോവിഡ് മൂലം നീട്ടിവെച്ചിരുന്നു.എഫ്.സി. ഗോവയിൽ ഒമ്പത് കേസുകളുണ്ടെന്ന് നായകൻ എഡു ബേഡിയതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ ഒഡീഷ എഫ്.സി, ചെന്നൈയിൻ, എ.ടി.കെ. മുംബൈ സിറ്റി, ടീമുകളിലെല്ലാം കോവിഡ് കേസുകളുണ്ട്. ഒരു മാച്ച് കമ്മിഷണറും പോസിറ്റീവായിട്ടുണ്ട്.

ലീഗിൽ കളിക്കുന്ന താരങ്ങളുടേയും പരിശീലകരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് മെഡിക്കൽ സംഘവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഐഎസ്എൽ അധികൃതർ വ്യക്തമാക്കി.കടുത്ത ബയോ ബബിളിലാണ് ടീമുകൾ. എന്നാൽ, എ.ടി.കെ. താരം റോയ് കൃഷ്ണയ്ക്ക് രോഗം ബാധിച്ചതോടെയാണ് പ്രതിസന്ധിയായത്.

എ.ടി.കെ- ഒഡീഷ മത്സരം ഇതോടെ മാറ്റിവെച്ചു. രോഗം ബാധിക്കാത്ത 15 താരങ്ങളുണ്ടെങ്കിൽ ടീമിന് കളിക്കാൻ ഇറങ്ങാം. മറിച്ചൊരു സാഹചര്യമാണെങ്കിൽ എതിർ ടീമിന് ജയവും പോയന്റും ലഭിക്കുമെന്നാണ് ലീഗ് ചട്ടം. എന്നിട്ടും ബഗാൻ- ഒഡീഷ മത്സരം മാറ്റിവെച്ചത് ഇരു ക്ലബ്ബുകളുടേയും ആശങ്ക കാരണമായിരുന്നു. ഇതേ ചട്ടം നിലനിൽക്കെ എ.ടി.കെ- ബെംഗളൂരു, ബ്ലാസ്റ്റേഴ്‌സ്-മുംബൈ മത്സരങ്ങൾ കൂടി മാറ്റിയതോടെ കൂടുതൽ കേസുകൾ ക്ലബ്ബുകളിലുണ്ടാകാനാണ് സാധ്യത.