കൊച്ചി: ഇടമലയാർ 'വനയുദ്ധ'ത്തിന്റെ പൊരുൾതേടിയുള്ള അന്വേഷണം വനംവകുപ്പിന്റെ അന്വേഷണം തുടരുന്നു. ആനയും കടുവയും തമ്മിലുള്ള അത്യപൂർവ്വ പോരാട്ടത്തിൽ രണ്ട് പേരും മരിച്ചെന്ന നിഗമനത്തിൽ ഒരു ട്വിസ്റ്റുണ്ടായതാണ് പുതിയ അന്വേഷണത്തിലേക്ക് വനംവകുപ്പ് കടക്കാൻ ഇടയാക്കിയത്. പൂയംകുട്ടി വനത്തിൽ ഇടമലയാർ റേഞ്ചിലെ വാരിയംകുടി ആദിവാസി കോളനിക്കു സമീപം കടുവയെയും ആനയെയും ചത്ത നിലയിൽ കണ്ടെത്തിയ പ്രദേശത്തു രണ്ടാമതൊരു കടുവയുടെ സാന്നിധ്യമാണ് ബോധ്യപ്പെട്ടത്.

കടുവ ചത്തതു രണ്ടാമത്തെ കടുവയുടെ ആക്രമണം മൂലമാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ജഡങ്ങൾ കണ്ടെത്തിയ പുൽമേട്ടിൽ നിന്ന് ഒന്നരകിലോ മീറ്റർ അകെല രണ്ടാമതൊരു കടുവയെ കണ്ടകാര്യം ആദിവാസികോളനിയിലെ മൂപ്പൻ വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. രണ്ട് ജഡങ്ങളും അഴുകിയ നിലയിലായിരുന്നെന്ന് സംഭവസ്ഥലം സന്ദർശിച്ച സംഘത്തിലെ ഒരാൾ പറയുന്നു. പെൺ കടുവയുടെ ജഡത്തിന് ഒരാഴ്ചയും ആനയുടെ ജഡത്തിന് രണ്ടാഴ്ചത്തെയും പഴക്കമുണ്ട്. ആനയുടെ ജഡം കടുവ തിന്ന നിലയിലായിരുന്നു.

ആനയുടെ ജഡം തിന്നുന്നതിനിടെ കടുവകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കടുവ ചത്താതെന്നാണ് സൂചന. എന്നാൽ, ഇതു പ്രാഥമിക നിഗമനം മാത്രമാണെന്നും മൃഗങ്ങളുടെ മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടു വരുന്നതു വരെ കാത്തിരിക്കേണ്ടി വരുമെന്നും നടപടികൾക്കു നേതൃത്വം നൽകിയ മലയാറ്റൂർ ഡിഎഫ്ഒ രവികുമാർ മീണ പറഞ്ഞു.

ചത്ത ആന 7 വയസ്സുള്ള കൊമ്പനാണ്. ഇതു ചത്തതു രോഗം മൂലമാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലേ വ്യക്തമാകൂ. സംഭവത്തിനു പിന്നിൽ മൃഗവേട്ടക്കാരുടെ ഇടപെടലില്ലെന്നും കടുവയും ആനയും തമ്മിൽ ഏറ്റുമുട്ടി ചത്തതല്ലെന്നും വനംവകുപ്പ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.

ഇടമലയാർ ഫോറസ്റ്റ് റേഞ്ചിലെ വാരിയം ആദിവാസി ഊരിൽ നിന്ന് അഞ്ചു കിലോമീറ്ററോളം അകലം കൊളുത്തുപ്പെട്ടി ഭാഗത്തെ പുൽമേടയിലാണ് വന്യജീവികളുടെ ജഡം കണ്ടെത്തിയത്. ആനയും കടുവയും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് ഉണ്ടായ ഗുരുതര പരിക്കാണ് മരണത്തിന് കാരണമെന്നാണ് തുടക്കത്തിൽ വിലയിരുത്തിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾഡ് 1-ൽ ഉൾപ്പെടുന്ന ജീവികളാണ് ആനയും കടുവയും. കടുവ മാത്രമാണ് ആനയെ ആക്രമിക്കുന്ന വേട്ടക്കാരൻ. എന്നാൽ മുതിർന്ന ആനകളെ കടുവ ആക്രമിക്കുന്ന സംഭവം അപൂർവ്വമാണ്. കുട്ടിയാനകളെ കടുവകൾ പിന്തുടർന്ന് ആക്രമിക്കാറുണ്ട്.

2017ൽ വയനാട്ടിൽ കടുവകൾ ആനകളെ കൊല്ലുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൈലന്റ് വാലിയിൽ ആനയും കടുവയും തമ്മിലുണ്ടായ ഏറ്റുമുട്ടൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിരുന്നു. ഏഴു വയസ് പ്രായമുള്ള കടുവയും മോഴയിനത്തിൽ പെട്ട 15 വയസ് പ്രായമുള്ള ആനയുമാണ് ചത്തത്. ഇരു മൃഗങ്ങളുടെയും ജഡത്തിന് 15 ദിവസത്തെ പഴക്കമുണ്ടെണ്ടായിരുന്നു.