ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 1.80 കോടി രൂപയുടെ കുഴൽപ്പണം പിടികൂടിയത്. സംഭവത്തിൽ ചെന്നൈ തിരുവള്ളൂർ സ്വദേശി മുസാഫർ ഖനി അറസ്റ്റിലായി.

മലപ്പുറം ജില്ലയിലേക്ക് കൊണ്ടുപോയ പണമാണ് പിടികൂടിയത്. സംശയം തോന്നാതിരിക്കാൻ ഇയാൾ കുടുംബ സമേതമാണ് യാത്ര ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെയും ഇയാൾ കേരളത്തിലേക്ക് ട്രെയിന്മാർഗം പണം കടത്തിയതായി പൊലീസ് സംശയിക്കുന്നു. പ്രതിയെക്കുറിച്ചും പണത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ഷൊർണൂർ എസ്ഐ ജംഷീദ് പി, സക്കീർ അഹമ്മദ്, എഎസ്ഐ ജോസഫ്, എസ് സി പിഒമാരായ റൈയ്ജു പ്രമോദ്, സിപിഒമാരായ പ്രഭാത്, സിറാജ് മഹേഷ്, മുരുകൻ, സുഭദ്ര, ഷാഹുൽ ഹമീദ്, നൗഷാദ്, ,സുനിൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.