ഇടുക്കി: കുമളി - തേക്കടി റോഡിലെ റിസോർട്ടിൽ കഞ്ചാവ് ചെടി വളർത്തിയ കേസിൽ രണ്ട് വിദേശ പൗരന്മാർക്ക് കഠിനതടവും പിഴവും. ഈജിപ്ഷ്യൻ പൗരനായ ഏദൽ മുഹമ്മദ്, ഭാര്യ ജർമൻ പൗരയായ ഉൽദിക് റിച്ചർ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.

2016 ഡിസംബർ 30 നാണ് ഇവരെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. റിസോർട്ടിലെ ചെടിചട്ടികളിൽ അഞ്ച് കഞ്ചാവ് ചെടികൾ ഇവർ നട്ടുവളർത്തിയിരുന്നു. ഒപ്പം ഇവരിൽനിന്നും 90 ഗ്രാം വീതം കഞ്ചാവും ഹാഷിഷും പിടികൂടുകയും ചെയ്തു.

കഞ്ചാവ് ചെടികൾ നട്ടതിന് രണ്ട് പേരും നാല് വർഷം കഠിന തടവ് അനുഭവിക്കണം. ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. കഞ്ചാവും ഹാഷിഷ് ഓയിലും കൈവശം വെച്ചതിന് ഒരുമാസം കഠിന തടവും പതിനായിരം പിഴയും ശിക്ഷിച്ചിട്ടുണ്ട്. മുട്ടം എൻഡിപിഎസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.