കൊച്ചി: വിദേശരാജ്യത്തെ സൃഹസുഹൃത്തുക്കൾ തന്നെ മംമ്ത മോദിയെന്നാണ് കളിയാക്കി വിളിക്കാറെന്ന് നടി മംമ്ത മോഹൻദാസ്. തന്റെ പേരിനൊപ്പം മോദിയെന്ന് ചേർത്ത് സുഹൃത്തുക്കൾ വിളിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് വനിത മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്.

'പല സുഹൃത്തുക്കളും എന്നെ ഇപ്പോൾ മംമ്ത മോഹൻദാസ് എന്നല്ല മംമ്ത മോദി എന്നാണ് വിളിക്കുന്നത്. എന്റെ ജീവിതത്തിൽ സംഭവിച്ച മറ്റെല്ലാം പോലെ ഈ യാത്രയും സാഹചര്യം ആവശ്യപ്പെട്ടു തുടങ്ങിയതാണ്. ഒരു ഘട്ടത്തിൽ ആരോഗ്യപ്രശ്നങ്ങൾ കൂടിയപ്പോൾ ലോസാഞ്ചൽസിൽ ജീവിതം പൂർണമായും ഉപേക്ഷിക്കേണ്ടി വന്നു.
അങ്ങനെ 2015 ലെ സമ്മർ മുതൽ രണ്ടാഴ്ചയിൽ ഒരിക്കൽ ഇന്ത്യ, കാനഡ, ദുബായ് എന്നിങ്ങനെ യാത്ര ചെയ്യുകയാണ്.ഇപ്പോഴത്തേക്കാൾ കുറഞ്ഞ ഇടവേളയിലായിരുന്നു ആദ്യകാല യാത്രകൾ. അതുകാരണം ഒരുപാട് സിനിമകൾ വേണ്ടെന്നുവെക്കേണ്ടി വന്നു. അതോടെ ഞാൻ സിനിമ കുറച്ച് അവധിക്കാലങ്ങളുടെ എണ്ണം കൂട്ടി. വലിയ ഇടവേളകൾ ജോലിയെ കൂടുതൽ മികച്ചതാക്കാൻ സഹായിച്ചിട്ടുണ്ട്. ഞാനിതിനിനെ കുറിച്ച് പലരോടും പറഞ്ഞിരുന്നെങ്കിലും ഈ കൊറോണക്കാലത്താണ് അവധികളെടുത്ത് ഊർജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പലരും മനസിലാക്കിയത്.' മംമ്ത പറഞ്ഞു.കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ അമേരിക്കയിലേക്ക് പോയി വരുന്ന ആൾ മംമ്ത ആണോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ രസകരമായ മറുപടി.

യാത്രകൾ വളരെ ഇഷ്ടമാണ്. ഈ യാത്രകളിൽ കൂടുതൽ കണ്ടത് കടലും ആകാശവും കുറേ യാഥാർത്ഥ്യങ്ങളുമാണ്. ഒരുപക്ഷേ ഈ തുടർയാത്രകൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചുതുടങ്ങിയാൽ ഇന്ത്യയിലേക്ക് പൂർണമായി മടങ്ങി വരുന്നതിനെ കുറിച്ച് ചിന്തിക്കും', മംമ്ത പറഞ്ഞു.

തനിക്കു പുതിയ പേര് കിട്ടിയതിന്റെ പ്രഖ്യാപനവുമായി മംമ്ത മോഹൻദാസ് നേരത്തേയും ഇൻസ്റ്റഗ്രാമിൽ രംഗത്തെത്തിയിരുന്നു. ആദ്യമായി നിർമ്മിക്കുന്ന മ്യൂസിക് സിംഗിളിന്റെ പ്രവർത്തനങ്ങൾക്കിടയിലാണ് രസകരമായ വീഡിയോയുമായി മംമ്ത പ്രേക്ഷകരുടെ മുൻപിലെത്തുന്നത്.നവംബർ അഞ്ചിന് എല്ലാവരും ഒത്തുകൂടും എന്ന് പറഞ്ഞ മംമ്തയോട് ഏത് സമയത്താണെന്നും എവിടെ വച്ചാണെന്നും ചോദിക്കുന്ന സുഹൃത്തുക്കളോട് രണ്ട് മണിക്കൂർ അല്ലെങ്കിൽ മൂന്ന് മണിക്കൂർ കഴിഞ്ഞ് പറയാമെന്നായിരുന്നു മംമ്തയുടെ മറുപടി. ഇതോടെ ഇതെന്താ താൻ മോദിയാണോ എന്ന് ചോദിച്ച് സുഹൃത്തുക്കൾ എത്തി. പ്രധാനമന്ത്രി മംമ്ത മോദി എന്ന് വിളിച്ച് താരത്തെ സുഹൃത്തായ നടി ശ്രിന്ദ കളിയാക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.