ബീഡ്: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ ഭാര്യയേയും രണ്ട് വയസ്സുള്ള മകളേയും കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. പർലിയിലെ സിർസല ഗ്രാമത്തിലാണു സംഭവം. അല്ലബക്ഷ് അഹമ്മദ് ഷെയ്ക്ക് (28) ആണ് ഭാര്യ ശബ്‌നത്തെയും (22), മകൾ അഷ്ഫിയയെയും കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്.

പർലി ടൗണിലെ തെർമൽ പവർ സ്റ്റേഷനിൽ വെൽഡർ ആയി ജോലി ചെയ്യുകയായിരുന്നു അല്ലബക്ഷ്. ഇവർ പർബാനിയിലെ ഒരു വിവാഹത്തിൽ പങ്കെടുക്കേണ്ടതായിരുന്നു. വിവാഹത്തിന് ഇവർ എത്താത്തതിനെ തുടർന്ന് ബന്ധുകൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണു വിവരം പുറത്തറിയുന്നത്. വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ബന്ധുക്കൾ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ അല്ലബക്ഷിനെ തൂങ്ങിയ നിലയിലും ഭാര്യയേയും മകളേയും രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തി.

കുടുംബപ്രശ്‌നമാണു കൊലപാതകത്തിനു കാരണമെന്നു സംശയിക്കുന്നതായി സിർസല പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് ഇൻസ്‌പെക്ടർ പ്രദീപ് എക്‌സിംഗെ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.