ഡൽഹി: ഇംഗ്ലണ്ടിനെതിരേ ഇന്ന് തുടങ്ങുന്ന ടി20 സീരീസിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണിങ് രോഹിത്-രാഹുൽ ജോടിയെ ഏൽപ്പിച്ച് നായകൻ വിരാട് കോഹ് ലി. ഓപ്പണറായി രോഹിത്തിന്റെ സ്ഥാനം ഉറപ്പായിരുന്നുവെങ്കിലും ധവാനോ രാഹുൽ ഇവരിൽ ആരു കളിക്കുമെന്ന കാര്യത്തിലായിരുന്നു സംശയം. രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി ധവാനായിരിക്കില്ല മറിച്ച് രാഹുൽ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രോഹിത് കളിക്കുകയാണെങ്കിൽ കാര്യങ്ങൾ എളുപ്പമാണ്. കെഎല്ലും രോഹിത്തും മുൻനിരയിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നവരാണ്. ഈ രണ്ടു പേരിൽ ഒരാൾ വിശ്രമിക്കുകയാണെങ്കിൽ ശിഖറായിരിക്കും മൂന്നാമത്തെ ഓപ്പണറെന്ന് വെർച്വൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ കോഹ് ലി പറഞ്ഞു.

സീരീസിൽ കോഹ് ലിക്കും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും താണ്ടാൻ ഒരു റെക്കോർഡ് കൂടി മുന്നിലുണ്ട്. അന്താരാഷ്ട്ര ടി20യിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് രണ്ടു പേരെയും കാത്തിരിക്കുന്നത്. ലക്ഷ്യത്തോട് തൊട്ടടുത്തു നിൽക്കുന്ന കോഹ് ലിക്കാണ് നേട്ടം സ്വന്തമാക്കാൻ ആദ്യ അവസരം. നാഴികക്കല്ല് പിന്നിടാൻ കോഹ് ലിക്കു ഇനി 72 റൺസ് മാത്രം മതി. നിലവിൽ 2928 റൺസുമായാണ് ടി20യിലെ റൺവേട്ടക്കാരിൽ ഒന്നാമനാണ് താരം.

രോഹിത്തിന് ഈ നേട്ടത്തിലെത്താൻ ഇനി 227 റൺസെടുക്കേണ്ടതുണ്ട്. മികച്ച പ്രകടനം പുറത്തെടുത്താലും കോഹ് ലിയുടെ പ്രകടനത്തെ ആശ്രയിച്ചുമാത്രമേ ഹിറ്റ്മാന് ആദ്യം എലൈറ്റ് ക്ലബ്ബിലെത്താൻ സാധിക്കൂ. നിലവിൽ ടി20യിലെ റൺവേട്ടക്കാരിൽ മൂന്നാംസ്ഥാനത്താണ് രോഹിത്. 2773 റൺസ് അദ്ദേഹത്തിന്റെ നേട്ടം. റൺവേട്ടയിൽ രണ്ടാംസ്ഥാനത്തുള്ളത് ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലാണ്. 2839 റൺസാണ് ഗുപ്റ്റിലിന്റെ സമ്പാദ്യം.

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് അഹമ്മദാബാദിലാണ് മത്സരം.

ഇന്ത്യൻ ടി20 ടീം

വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെഎൽ രാഹുൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, രാഹുൽ തെവാത്തിയ, യുസ്വേന്ദ്ര ചഹൽ, വരുൺ ചക്രവർത്തി, ടി നടരാജൻ, ഭുവനേശ്വർ കുമാർ, അക്ഷർ പട്ടേൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ദീപക് ചഹർ, നവദീപ് സെയ്നി, ശർദ്ദുൽ താക്കൂർ.