കൊച്ചി: പ്രമുഖ മലയാള സിനിമാ നിർമ്മാണ കമ്പനികളിൽ വീണ്ടും ആദായ നികുതി ടിഡിഎസ് വിഭാഗത്തിന്റെ പരിശോധന. പൃഥ്വിരാജ് , ദുൽഖർ സൽമാൻ , വിജയ് ബാബു എന്നിവരുടെ സിനിമ നിർമ്മാണ കമ്പനികളുടെ ഓഫീസുകളിൽ ആണ് ടിഡിഎസ് വിഭാഗം പരിശോധന നടത്തുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഫ്രൈഡേ ഫിലിം ഹൈസ്, വേ ഫെയറർ ഫിലിംസ് എന്നിവയുടെ ഓഫീസിലാണ് പരിശോധന. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയുടെ തുടർച്ചയായിട്ടാണ് ഇന്നത്തെ പരിശോധനയെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങൾ അറിയിക്കുന്നത്.

ഈ അടുത്ത കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകളുമായി ഏറ്റവുമധികം സഹകരിച്ച നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസിൽ കൊച്ചി ആദായനികുതി വകുപ്പ് ടിഡിഎസ് വിഭാഗം പരിശോധന നടത്തിയിരുന്നു.

ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിർവാദ് സിനിമാസിന്റെയും ലിസ്റ്റിൻ സ്റ്റീഫന്റെ കലൂർ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രൈയിംസിന്റെയും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പിനിയുടെ ഓഫീസിലുമാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത് .

ഇവരുടെ വരുമാനത്തിലും രേഖകളിലെ കണക്കുകളിലും വ്യത്യാസമുണ്ടെന്നാണ് അന്ന് ഉദ്യോഗസ്ഥർ അറിയിച്ചത്. രേഖകളുമായി നേരിട്ട് ഹാജരാകാൻ മൂവരോടും ആദായനികുതി വകുപ്പ് ആവശ്യപ്പെടുകയും ചെയ്തു.

താരങ്ങൾക്ക് പ്രതിഫലം നൽകുമ്പോൾ ടിഡിഎസ് പിടിക്കുമെങ്കിലും നിർമ്മാതാക്കൾ അത് ആദായ നികുതിയായി അടയ്ക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. താരങ്ങളുടെ പ്രതിഫലക്കാര്യത്തിലും പരിശോധന തുടരും. താരങ്ങളുടെ പ്രതിഫലം പലരും വിതരണാവകാശക്കരാറായി കാണിക്കുന്നുണ്ട്. ഇതുവഴി ടിഡിഎസ് ലാഭിക്കുന്നതായും പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു.