സിഡ്‌നി: ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെന്ന നിലയിലാണ് ഓസീസ്. മൂന്നാം ടെസ്റ്റിന്റെ ഭൂരിഭാഗം സമയവും മഴ അപഹരിച്ചപ്പോൾ ഗ്രൗണ്ടിലെ ഈർപ്പം കാരണം പലതവണ കളി തടസ്സപ്പെട്ടു. വിൽ പുകോവ്‌സ്‌കി (110 പന്തിൽ 62), മാർനസ് ലബുഷെയ്ൻ (149 പന്തിൽ 67) എന്നിവരുടെ അർധസെഞ്ചുറിക്കരുത്തിലാണ് ആദ്യ ദിനം ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയിൽ എത്തിയത്. കളി നിർത്തുമ്പോൾ മാർനസ് ലബുഷെയ്‌നും സ്റ്റീവ് സ്മിത്തുമാണു (64 പന്തിൽ 31) ക്രീസിൽ.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസിസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്‌കോർബോർഡ് ആറിൽ നിൽക്കെ അഞ്ച് റൺസ് മാത്രമെടുത്ത ഓപ്പണർ ഡേവിഡ് വാർണറെ മടക്കി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കം നൽകി. വാർണറെ സ്ലിപ്പിൽ നിന്ന പൂജാരയുടെ കൈകളിലാണ് സിറാജ് എത്തിച്ചത്. പിന്നീട് 7.1 ഓവറിൽ മഴ പെയ്തതോടെ കളി മുടങ്ങി.

മഴയ്ക്ക്ശേഷം ഒത്തുചേർന്ന പുകോവ്സ്‌കി ലബുഷെയ്ൻ സഖ്യം തകർച്ചയിൽ നിന്നും ഓസിസിനെ രക്ഷിച്ചു. ഇരുവരും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. ഓസ്ട്രേലിയയ്ക്കായി അരങ്ങേറ്റ മത്സരം കുറിച്ച പുകോവ്സ്‌കി അർധസെഞ്ചുറിയുമായി തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്.ഓസീസ് സ്‌കോർ നൂറ് പിന്നിട്ടതിനു പിന്നാലെ പുകോവ്‌സ്‌കിയെ അരങ്ങേറ്റക്കാരൻ നവ്ദീപ് സെയ്‌നി പുറത്താക്കി. ഓസ്‌ട്രേലിയയ്ക്കായി ആദ്യ ടെസ്റ്റ് കളിക്കുന്ന പുകോവ്‌സ്‌കിയെ ഇന്ത്യയ്ക്കായി ആദ്യ ടെസ്റ്റ് കളിക്കുന്ന സെയ്‌നി പുറത്താക്കിയെന്ന അപൂർവ കാഴ്ചയ്ക്കും ആദ്യ ദിനം സാക്ഷിയായി.സെയ്നി പുകോവ്സ്‌കിയെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

പുകോവ്സ്‌കി പുറത്തായിട്ടും മറുവശത്ത് ലബുഷെയ്ൻ അനായാസം ബാറ്റ് ചെയ്തു. സ്റ്റീവ് സ്മിത്ത് കൂടി വന്നതോടെ ഇരുവരും ചേർന്ന് സ്‌കോർ 150 കടത്തി.ക്യാച്ചുകൾ പാഴാക്കിയും റൺ ഔട്ട് അവസരങ്ങൾ തുലച്ചും ഇന്ത്യൻ താരങ്ങൾ ആദ്യ ദിനം നിറംമങ്ങി.

മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയും ഇന്ത്യയും കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും മാറ്റങ്ങളുമായാണ് കളിക്കാനിറങ്ങിയത്. ഓസ്ട്രേലിയ വിൽ പുകോവ്സ്‌കി, ഡേവിഡ് വാർണർ എന്നിവരെ കൊണ്ടുവന്നപ്പോൾ ഇന്ത്യ രോഹിത് ശർമ, നവ്ദീപ് സൈനി എന്നിവർക്ക് അവസരം നൽകി. സൈനിയുടെയും പുകോവ്സ്‌കിയുടെയും അരങ്ങേറ്റ മത്സരമാണിത്.